Friday, February 3, 2017

തണുപ്പിന്റെ മാമലയില്‍ കൊടികുത്തിമലയിലെ കാഴ്ച്ചകൾ

കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?
കൊടികുത്തി മലയിലെ സൂര്യോദയം കണ്ടിട്ടുണ്ടോ ?
നീല മേഘങ്ങള്‍ പുഞ്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ ?
വെളുത്ത മേഘങ്ങളുടെ പറക്കല്‍ കണ്ടിട്ടുണ്ടോ ?
ആനപ്പുല്ലിന്റെ നൃത്തം കണ്ടിട്ടുണ്ടോ ?
കോടമഞ്ഞ്‌ തലോടുന്നത് കണ്ടിട്ടുണ്ടോ?
പാറക്കെട്ടുകളുടെ മറുക് കണ്ടിട്ടുണ്ടോ ?
മയിലുകളുടെ കൂവല്‍ കേട്ടിട്ടുണ്ടോ ?
ജീവിതം ഒരത്ഭുതമായി മാറുന്നത് കണ്ടിട്ടുണ്ടോ ?
മാറി മറിയുന്ന കാലാവസ്ഥ കണ്ടിട്ടുണ്ടോ ?
ആത്മാവ് ഹൃദയത്തോട് കൊഞ്ചുന്നത് അറിഞ്ഞിട്ടുണ്ടോ ?
ഇല്ലെങ്കിലും ഉണ്ടെങ്കിലും വന്നോളൂ ..
കൊടികുത്തി മലയിലേക്കു ....
ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ്‌ കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല. മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം. കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ്..
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും. താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ. കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് .... കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ. പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു..
പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്.
കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്‌.
ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം.നിലവിൽ ഗതാഗതയോഗ്യമായ ഈ റോഡിലൂടെയുള്ളയാത്ര നിങ്ങളെ വളരെ വേഗത്തിൽ‌ കൊികുത്തിമലയിൽ എത്താൻ സഹായിക്കുന്നു.ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്.

കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ - മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌.
സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങൾ പലതും വർഷങ്ങൾക്ക് മുമ്പ് നിബിഡ വനങ്ങൾ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത്‌ ഒരുക്കിയതാണ് ഈ തോട്ടങ്ങൾ .
വാല്‍പാറ അറിയാമോ?
കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം.
താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും.
വാല്‍പാറ എങ്ങനെ എത്തും?
ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട് ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം]
വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.
വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേ.......രി ചുരം' ഒക്കെ ശിശു ആണ് ശിശു]
ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്.1885 പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റ് ഓഫ് ഇന്ത്യയിൽ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിൽ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളും ഇവിടെ വസിക്കുന്നു എന്നാണ് ഒരു പരാമർശം ,അതിങ്ങനെ : "In a District so abundantly supplied with forest, waste land, and hills, it is natural that the fauna should be numerous. Nearly all the larger animals of India are found here — elephant, bison, bear, tiger, leopard, ibex, antelope, deer of several species, hyaena, boar, wolf, etc. ; as also the representative birds of every order. Reptiles abound, and about 100 deaths from snake-bite are reported annually.
ഭാഗ്യവശാൽ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചില്ല എന്നും പറയാം .കാരണം,ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാൽ ചുറ്റപെട്ടിരിക്കുന്നു .ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം ,ചിന്നാർ വന്യജീവി സംരക്ഷണ സങ്കേതം,ഇരവികുളം നാഷണൽ പാർക്ക്‌,പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതംഎന്നിവയാണ് അവ.
രേഖകൾ പ്രകാരം 1846 മുതൽ ആണ് വാൽപാറയിൽ തേയില തോട്ടങ്ങൾ തുടക്കമിടുന്നത് .പിന്നീടു പ്രമുഖ വ്യാപാരിയയിരുന്ന രാമാസ്വാമി മുതലിയാർ വൻതോതിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചു .1884 ൽ കർണാടിക് കോഫീ കമ്പനി ഇവിടെ തേയില തോട്ടങ്ങൾ അരംഭിച്ചുവെങ്കിലും വൻ കച്ചവട നഷ്ടത്തെ തുടർന്ന് കമ്പനി വിഷമത്തിലായി .Edward VII (പ്രിൻസ് ഓഫ് വെയില്സ്)ന്റെ വാൽപാറ സന്ദർശനാർതഥം സൈനികർ ഇവിടേയ്ക്ക് റോഡുകളും ഗസറ്റ് ഹൗസുകളും നിര്മ്മിക്കുകയുണ്ടായി .പക്ഷെ രാജകുമാരന്റെ സന്ദര്ശനം റദദാക്കപെടുകയാണ് ഉണ്ടായത്.ഇക്കാലത്ത് വാൽപാറയുടെ ഭൂരിഭാഗ വും മദ്രാസ് സ്റ്റേറ്റിന്റെ ഭാഗം ആയിരുന്നു.ഇതിന്റെ ഒരു വലിയ ഭാഗം സർകാരിൽ നിന്നും രണ്ടു സായിപ്പന്മാർ 1890-ൽ വിലക്കുവാങ്ങി ,W .വിന്റ്റിൽ ,നൊർഡൻ എന്നിവരായിരുന്നു അവർ.
വൻതോതിൽ വന ഭാഗങ്ങൾ തോട്ടങ്ങൾ ആക്കപെട്ടു .ഈ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റാൻ ഇവരെ സഹായിക്കാൻ ഒരു വിദഗ്ദൻ ഉണ്ടായിരുന്നു. സി. എ കാർവർ മാർഷ് ! കാർവർ ഒരു വിദഗ്ദനായ പ്ലാന്റർ മാത്രമായിരുന്നില്ല, നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബസം ഉണ്ടാക്കാൻ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. Father of anamalais എന്നും കാർവർ അറിയപെടുന്നു.
വാൽപാറയിലെ തോട്ടങ്ങളുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന കാർ വർ.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വാൽപാറയിൽ ചെലവഴിച്ച കാർവർ ഊട്ടിയിൽ വെച്ച് മരണപ്പെട്ടു ( 1862- 1934). 1897 ഫെബ്രുവരി മുതൽ 1934 വരെ നീണ്ട 36 വർഷം വാൽ പാറയുടെ പ്ലാന്റേഷൻ വികസനത്തിന് വേണ്ടി
നൽകിയ കാർ വറുടെ മനോഹരമായ സ്മാരകമാണ് ഇന്നത്തെ വാൽ പാറ.
ഇത്തവണ വാൽപാറയിൽ താമസിച്ചത് ഒരു ടീ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഹോട്ടലുകൾ കുറവാണ് ഇവിടെ. കൂടുതലും സ്വകാര്യ ബംഗ്ലാവുകളോ മറ്റോ ആണ്. ട്രിപ്പ് അഡ്വൈസർ വാൽപാറയിലും പരിസര എദേശങ്ങളിലും 21 താമസ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഊട്ടിയെ പോലെ വൻതോതിൽ നഗരവൽക്കരണം നടന്നിട്ടില്ല എന്നതു തന്നെയാണ് വാൽപാറയുടെ ദ്രശ്യ മനോഹാരിത.

മൂന്നാറിന് പോയാല്‍ 'വട്ടവട' സന്ദര്‍ശിക്കാന്‍ മറക്കല്ലേ ..!

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇടുക്കിയിലെ ഒരു ഗ്രാമമാണ് വട്ടവട. ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ് വട്ടവട.
മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്. യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍ഡില്‍ എത്തിച്ചേരാം. എക്കോ പോയന്റും ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം. യാത്ര തുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്‌സ്റ്റേഷനിലെത്താം. തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്‌സ്റ്റേഷന്‍. ഒരു കി.മീ. യാത്ര പിന്നിട്ടാല്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റായി. തുടര്‍ന്നുള്ള 6 കി.മീ. പാമ്പടുംചോല ദേശീയ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്താല്‍ വട്ടവടയില്‍ എത്തിച്ചേരാം. വന്യജീവികളാല്‍ സുലഭമാണ് ഈ യാത്ര. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത്. പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല.
വട്ടവട ഒറ്റപ്പെട്ട ലോകമാണ്. കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്‌കൃത സമൂഹത്തിന്റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല. സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല. പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്. കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്.
കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.
ടിപ്പുസുല്‍ത്താന്റെറ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്‌നാട്ടുകാരാണ്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പോന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്‌നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.
പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കോടമഞ്ഞ് പാടങ്ങളെ പുതക്കുന്നു, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു, നിശബ്ദമായ താഴ്വരയില്‍ കൃഷിക്ക് കാവലിരിക്കുന്ന ശ്വാനന്റെ ഓരിയിടല്‍ കേള്‍ക്കാം....
യാത്ര തുടരുന്നു..

മഞ്ഞ് പെയ്യുന്ന ബൈസൺ വാലി പൊന്മുടി യിലേക്കൊരു യാത്ര

നാം കേരളീയർക്ക് ദൈവം അനുഗ്രഹിച്ചു തന്ന ഒരു നിധിയുണ്ട് അതാണ് സഹ്യപർവ്വതനിര. ലോകത്തിന്റെ തന്നെ മേൽകൂരയായ് നാം കാണുന്ന ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിരയായ ഹിമാലയ സാനുക്കൾ പോലും സഹ്യപർവ്വതനിരയോളം പഴക്കമില്ലാത്തവയാണെന്ന് ഒരൽഭുതത്തോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. തമിഴ് നാട്ടിൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു ഈ പർവ്വത നിരകൾ ഇന്ത്യയിലെ കേരളം,കർണാടക,ഗോവ, മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന ഈ മലനിരയിലെ തിരുവനതപുരം ജില്ലയിലെ പൊന്മുടി മലനിരകളിലുള്ള ബൈസണ് വാലിയിലേക്ക് നടത്തിയ ഒരു ചെറിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളാണ് ഞാനിന്നു നിങ്ങളിലേക്ക് പകരുന്നത്.
എന്റെ കുട്ടിക്കാലം മുതൽക്കു തന്നെ ഞാൻ സ്ഥിരമായ് പോകാറുണ്ടായിരുന്ന പൊന്മുടി മലനിരകൾ എന്നും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചിരുന്നത്. കാറ്റിലും മഴയിലും മഞ്ഞിലും വെയിലിലും ഒക്കെ ഇവിടം സന്ദർശിച്ച എനിക്ക് എന്നും സുന്ദരമായ അനുഭവങ്ങളാണ് പ്രകൃതി തിരികെ നൽകിയിട്ടുള്ളത്. എങ്കിലും സ്ഥിരമായ് സന്ദർശിക്കുന്ന മലകൾക്കും അപ്പുറം മറ്റു ചില മലകൾ എന്നും എന്നെ അതിശയിപ്പിച്ചും ആകർഷിചും നിലകൊണ്ടിരുന്നു അവയുടെ മുകളിലേക്ക് നടന്നു കയറുവാൻ പലതവണ ഞാൻ ശ്രമിച്ചതുമാണ്. ഒടുവിലായ് മാസങ്ങൾക്ക് മുൻപ് സുഹൃത്ത് ശ്യാമുമായ് അത്തരമൊരു ഉദ്യമം നടത്തിയതും ചോലക്കാടുകൾക്കുള്ളിൽ വഴിതെറ്റി അട്ടയുടെ രൂക്ഷമായ ആക്രമണം സഹിക്കാനാവാതെ പിന്മാറിയതും ഇന്നലെയെന്നതുപോലെ മനസ്സിലുണ്ട്. അങ്ങനെയിരിക്കുമ്പോലാണ് ട്രീ ക്ലബ് എന്ന സംഘടനയേയും അതിന്റെ സ്ഥാപകരിലൊരാളായ രാഹുലിനെയും പരിച്ചയപെടുന്നത്. അവരുടെ ബൈസണ് വാലി ട്രെക്കിങ്ങിനു ക്ഷണം ലഭിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കാതെ ഞാനതിനു തയ്യാറാവുകയായിരുന്നു. കൂടെ എന്റെ യാത്രകളിൽ സന്തത സഹചാരിയായ അജിത്തും കൈകൾ കോർത്തു.
അങ്ങനെ ഒരവധി ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്നും തിരിച്ച ഞങ്ങൾ 7.30 യോടുകൂടി വിതുരയിൽ മലബാർ ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെയാണ് രാഹുലും മറ്റുള്ളവരും എത്താമെന്ന് പറഞ്ഞിരുന്നത്. നേരത്തെയെത്തിയ ഞങ്ങൾ ഭക്ഷണം കഴിച്ചു ഉച്ചഭക്ഷണവും പായ്ക്ക് ചെയ്തു. വൈകാതെ തന്നെ മറ്റുള്ളവരും എത്തി. 8.00 മണിയോട് കൂടി ഞങ്ങൾ പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. 22 ഹെയർ പിൻവളവുകൾ താണ്ടിയാണ് അപ്പർ സാനിട്ടറിയത്തിലേക്ക് എത്തേണ്ടത്. പലതവണ സഞ്ചരിച്ച വഴി ഞങ്ങൾക്ക് സുപരിചിതമായിരുന്നു. കുറെ ദിനങ്ങളായ് മഴയുണ്ടായിരുന്നതിനാൽ വഴിനീളെ വൃക്ഷത്തലപ്പുകൾ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. ഈറനണിഞ്ഞ ഹരിതാഭ പുലർകാല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.45 മിനിട്ടിനുള്ളിൽ ഞങ്ങൾ അപ്പർ സാനിട്ടറിയത്തിലേക്കുള്ള ചെക്ക് പോസ്റ്റിലെത്തി. മുൻകൂർ അറിയിച്ചതിനാൽ പ്രത്യേകം പാസ് എടുക്കേണ്ടാതായ് വന്നില്ല. വൈകാതെ തന്നെ മറ്റുള്ളവരും എത്തിച്ചേർന്നു. ചെക്ക് പോസ്റ്റിലെ നടപടിക്രമങ്ങൾ കഴിഞ്ഞു ഞങ്ങൾ ഗൈടുമായ് കഫെട്ടെറിയായിലെത്തീ. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നെത്തിയ 7 പേർ. പല തലങ്ങളിൽ ജോലി ചെയ്യുന്ന പല സ്ഥലങ്ങളിൽ താമസിക്കുന്ന പല തരക്കാരായ 7 പേർ അവർ തമ്മിൽ സമാനതയുള്ളത് ഒരു കാര്യത്തിൽ മാത്രം. എല്ലാരും ഒരേമനസ്സോടെ ഈ മലമുകളിൽ ഒത്തുചേർന്നത് ഈ പ്രകൃതിയിൽ അലിയുവാൻ… അതിന്റെ സ്പന്ദനങ്ങൾ അടുത്തറിയുവാൻ…. വേർതിരിവുകലില്ലാതെ വേവലാതികളില്ലാതെ...
9 മണിയോട് കൂടി തന്നെ എല്ലാവരും തയാറായിരുന്നു. ചെറിയ ചാറ്റൽമഴ ഞങ്ങൾക്ക് സുസ്വാഗതം പറഞ്ഞുകൊണ്ട് പെയ്തിറങ്ങി. മൂടൽമഞ്ഞു നിറഞ്ഞ കാടിന്റെ വന്യതയിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.തുടക്കത്തിൽ ഒരു ചെറിയ ചോലക്കാട് കടന്നു വേണം പോകുവാൻ അട്ടയുടെ ശല്യമുണ്ടെന്നു ഞങ്ങളുടെ ഗൈഡ് മുൻകൂർ മുന്നറിയിപ്പു നല്കിയിരുന്നു ഞങ്ങളുടെ എല്ലാ പ്രതിരോധത്തെയും മറികടന്നു അവ കാലുകളിലേക്ക് നിർബാധം ഊർന്നുകയറി. ചിലർ അവയെ നീക്കം ചെയ്യുവാൻ നിന്നു. ഒരെണ്ണത്തെ നീക്കം ചെയ്യുമ്പോൾ അനേകമെണ്ണം വീണ്ടും കയറുന്നത് നോക്കിനിൽകാനെ അവർക്കായുള്ളൂ. 15 മിനിട്ടിനുള്ളിൽ തന്നെ ചോലക്കാട് പിന്നിട്ടു ഞങ്ങൾ തുറസ്സായ പുൽമേട്ടിലെത്തി. അവിടെ നിന്നും കുറച്ചു മുകളിലേക്ക് നടന്നപ്പോൾ തന്നെ ഞങ്ങൾ സീതാ തീർത്ഥത്തിനരികിലെതീ. ഒരിക്കൽ സീതാദേവി ഈ അരുവിയിൽ നിന്നും ദാഹമകറ്റി എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.വർഷത്തിലൊരു ദിവസം ഇന്നാട്ടുകാർ ഇവിടെ പൂജയും പ്രാർഥനയുമായ് എത്തുന്നു.
കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറാൻ ആരംഭിച്ചു. ഇക്കുറി ഞാനും രാഹുലും മറ്റുള്ളവർക്ക് മുന്നേ നടക്കുവാൻ തീരുമാനിച്ചു. ധാരാളം കാട്ടുപോത്തുകളും ആനകളും ഉള്ളതിനാൽ വലിയ ഗ്രൂപ്പുകളായ് നടന്നാൽ ചിലപ്പോൾ അവയെ കാണാനാവില്ല എന്ന് രാഹുലും ഓർമിപ്പിച്ചു. ഞങ്ങൾ നടന്നിരുന്ന കുന്നിന്റെ മുകളിലെത്തി. ദൂരെ ഒരു കുന്നിന്റെ മുകളിലേക്ക് വിരൽചൂണ്ടി അവിടെക്കാണ് നമുക്കെത്തേണ്ടത് എന്ന് രാഹുൽ പറഞ്ഞപ്പോൾ എല്ലാർക്കും ആവേശം കൂടി. അത്ര മനോഹരമായിരുന്നു ആ കാഴ്ച. കോടമഞ്ഞിനാൽ മൂടിയ ആ മലയുടെ മുകൾഭാഗത്ത് മേഘങ്ങള തങ്ങിനിന്നിരുന്നു. എത്രയും വേഗം അവിടെക്കെത്താനായ് ഓരോ മനസ്സും കൊതിച്ചു. അവിടെക്കെത്തുവാൻ ഇനിയും രണ്ടു ചെറിയ മലനിരകൾ കടക്കേണ്ടതുണ്ടെങ്കിലും വലിയ കയറ്റിറക്കങ്ങളില്ലാത്ത സുഗമമായ നടത്താമായിരുന്നു. ചിലയിടങ്ങളിൽ പാറകൂട്ടങ്ങളിലൂടെയും ചിലയിടങ്ങളിൽ തലയ്ക്കു മുകളിൽ ഉയരമുള്ള പുൽമേടുകളിലൂടെയും നടക്കേണ്ടാതായ് വന്നു. വലിയ പുല്ലുകൾക്കിടയിലൂടെയുള്ള നടത്തം ശ്രമകരമായിരുന്നു. പുൽനാമ്പുകൾ ശരീരത്തിൽ സുഖമുള്ള നീറ്റലുകൽ സമ്മാനിച്ചു. രണ്ടാമത്തെ മലയുടെ മുകളിലെത്തിയപ്പോൾ ഒരുകൂട്ടം കാട്ടുപോത്തുകൾ ഞങ്ങക്ക് മുന്നിലൂടെ ഓടിമറഞ്ഞു. കീഴ്ക്കാംതൂക്
കായ പാർസ്വങ്ങലിലൂടെ നിസ്സാരമായ് ഓടിയൊളിച്ച അവയെ രണ്ടാമതൊന്നുകൂടി കാണാൻപോലുമായില്ല. തീവ്രമായ ഘ്രാണശേഷിയുള്ള അവ ഞങ്ങളുടെ വരവ് മുൻകൂട്ടി തന്നെ മനസ്സിലാക്കിയിരുന്നിരിക്കണം. സ്വന്തം വീട്ടിൽ അതിക്രമിച്ചു കടന്ന ഞങ്ങൾക്ക് നിരുപാധികം മാപ്പുതന്നു ഓടിമറഞ്ഞ അവറ്റകലോട് സ്നേഹവും അനുകമ്പയും മനസ്സിൽ തോന്നി.കാണാനെങ്കിലും ആയതിന്റെ സന്തോഷവും.
ഉച്ചയോടു കൂടി ഞങ്ങൾ ഏറ്റവും ഉയരത്തിലുള്ള മലയുടെ മുകളിലെത്തി. പ്രകൃതിയുടെ അനുഗ്രഹം...കോടമഞ്ഞ് തെളിഞ്ഞു... താഴ്വരയുടെ മനോഹരമായ ദ്രിശ്യവിരുന്നു വിവരിക്കാൻ അവാത്തതായിരുന്നു. വലതു വശത്ത് ശംഘിലി കാടുകളുടെ വന്യതയും ഇടതു വശത്ത് വരയാടുമൊട്ടയുടെ അഭൗമ സൗന്ദര്യവും മുന്നിൽ സുന്ദരമായ താഴ്വാരവും എത്ര നേരം ആ കാഴ്ച സ്വയം മറന്നു നോക്കിനിന്നു എന്നോർമയില്ല. കുന്നിന്റെ ഒരു വശത്തായ് ബാലകണി പോലെ ഒരു പ്രദേശമുണ്ട് അവിടെ നിന്നാൽ ചുറ്റുപാടും 180 ഡിഗ്രിയിൽ കാണാനാവും ഞങ്ങൾക്കായ് വഴിമാറി തന്നതുപോലെ മൂടൽമഞ്ഞു ഒഴിഞ്ഞുനിന്നു.ദൂരെ തെന്മല ഡാമിന്റെയും പേപ്പാറ ഡാമിന്റെയും വൃഷ്ടിപ്രദേശങ്ങൾ കാണാമായിരുന്നു. 1 മണിയോട് കൂടി ഞങ്ങൾ കൈയിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ചു. കുറച്ചുനേരം അവിടെയൊക്കെ ചുറ്റിനടന്ന ശേഷം തിരികെ വരുവാൻ തീരുമാനിച്ചു.
മറ്റുള്ളവർ വന്നവഴിയെ മടങ്ങിയെങ്കിലും ഞാനും രാഹുലും കൂടി മുന്നേ കാട്ടുപോത്തുകൾ ഓടിപോയ കീഴ്ക്കാംതൂക്കായ ചെരുവില്ലൂടെ കുറച്ചു ദൂരം നടന്നു നോക്കാമെന്ന് കരുതി.രണ്ടാമത്തെ മലയുടെ മുകളിൽ എല്ലാരേയും കാണാമെന്നു പറഞ്ഞു ഞങ്ങൾ ദിശമാറി സഞ്ചരിച്ചു. 15 മിനിട്ടോളം ആ ചെരുവിലൂടെ സഞ്ചരിച്ചു ഞങ്ങൾ ഒടുവില ഒരു പുൽമേട്ടിൽ കാട്ടുപോത്തുകളുടെ ഒരു വലിയ കൂട്ടത്തെ കണ്ടു. 12 എണ്ണത്തോളമുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഞങ്ങളുടെ സാന്നിധ്യം പെട്ടന്ന് തന്നെ മനസിലാക്കി അവ ചോലക്കാട്ടിലേക്ക് ഓടിമറഞ്ഞു. നല്ല ഫോട്ടോസ് കിട്ടാത്തതിന്റെ നിരാശയുണ്ടായെങ്കിലും അവയെ ആ ആവാസവ്യവസ്ഥയിൽ കാണാനായതിൽ സന്തോഷം തോന്നി. അധികം വൈകാതെ തന്നെ ഞങ്ങൾ മറ്റുള്ളവരുമായ് കണ്ടുമുട്ടി ഒന്നിച്ചു യാത്രയാരംഭിച്ചു.ആകാശം വീണ്ടും മേഘാവൃതമായ്. ചാറ്റൽ മഴയ്ക്ക് ശക്തികൂടി. പക്ഷെ ക്ഷീണം ലവലേശം ഉണ്ടായിരുന്നില്ല. തിരികെ സീതാതീർത്ഥത്തിൽ എത്തിയ ഞങ്ങൾ അൽപസമയം അവിടെ വിശ്രമിച്ചശേഷം വീണ്ടും പുറപ്പെട്ടു. മറ്റൊരു വഴിയിലൂടെ ചോലക്കാട്ടിലേക്ക് കടന്ന ഞങ്ങൾ 15 മിനിട്ടിനുള്ളിൽ തിരികെ കഫെട്ടേറിയായിൽ എത്തി.
മഴ പെയ്യുമെന്ന് തോന്നിയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ തിരികെ മലയിറങ്ങാൻ തുടങ്ങി. കനത്ത മൂടൽമഞ്ഞിലും തെളിഞ്ഞ മനസ്സോടെ ഹെയർ പിന് ബെന്റുകൾ ഓരോന്നായിറങ്ങുമ്പോൾ ഒരു പുതിയ സ്ഥലവും അതിന്റെ മനോഹര്യതയും മനകണ്ണിലും ക്യാമറയിലും പകർതിയതിന്റെ സംതൃപ്തി ഉള്ളിൽ നിറഞ്ഞിരുന്നു. ഇനിയും ഇവിടേക്ക് വരുവാൻ പള്ളികൂടംമൊട്ടയും, മരുത്വാമലയും വരയാടുമൊട്ടയും പോലെ ഒരുപിടി നല്ല സ്ഥലങ്ങളും ഓർമ്മിച്ചുവെച്ചുകൊണ്ട് തൽകാലം നിർത്തട്ടെ .

‘ഭയംവിതച്ച’ ബോണക്കാട് ബംഗ്ലാവില്‍ ഒരു രാത്രികാല ജീവിതം

തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. ഈ അടുത്തകാലത്തായി മാത്രം സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറല്‍ ആയ ഒരു ബംഗ്ലാവ് ഉണ്ടിവിടെ.അപ്പര്‍ ബോണക്കാട് എസ്റ്റേറ്റില്‍ ഉള്ള ബ്രിട്ടീഷു വാസ്തുവിദ്യാരീതിയില്‍ പണികഴിപ്പിച്ച 25GB എന്നറിയപ്പെടുന്ന ഇടിഞ്ഞുപോളിഞ്ഞ ഒരു ബംഗ്ലാവ് ആണിത്. 1951ഇല്‍ ബ്രട്ടീഷുകാരനായ ഒരു മാനേജര്‍ നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു.ഇന്നിത് നാഥന്നില്ലാ കളരിപോലെ അനാഥമായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി അറിയപ്പെടാതെ കിടന്നൊരു കെട്ടിടം അടുത്തകാലത്തായി നിറംചേര്‍ത്തകഥകളുമായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. Most haunted places in kerala എന്നു ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ആദ്യ സ്ഥലം ഇതാണത്രേ. ഈ കഥകളിലെ തള്ളുകളെ അനാവരണം ചെയ്യുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
2016 ഡിസംബറില്‍ പല മാധ്യമങ്ങളിലും വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ Shyaam Jeeth ന്റ്റെ പോസ്റ്റിലാണ് Shareef Chungathara എന്നോട് നമുക്കൊരു ദിവസം ഈ ബംഗ്ലാവില്‍ രാത്രി താമസിക്കണം എന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നത്. എനിക്കും സഭവം ഇന്ററസ്റ്റിങ് ആയി തോന്നി. പിന്നീട് ഈ മാസം അഗസ്ത്യാര്‍കൂടം സന്ദര്‍ശനവേളയില്‍ എന്തായാലും ബോണക്കാട് എത്തുന്നുണ്ട് അപ്പോള്‍ താമസിക്കാം എന്നു നിശ്ചയിച്ചു. അങ്ങനെ ജനുവരി ഇരുപത്തിനാലിന് വൈകിട്ട് ഏതാണ്ട് 50 കി.മി വരുന്ന അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് കഴിഞ്ഞ ശേഷം ഞങ്ങള്‍ ബോണക്കാട് അപ്പറിലുള്ള ഈ ബംഗ്ലാവ് ലക്ഷ്യമാക്കി ഞങ്ങള്‍ മൂവര്‍ സംഘം വീണ്ടും നടത്തമാരംഭിച്ചു. ഗ്രൂപ്പില്‍ Adarsh S Satheesh എന്നൊരു സുഹൃത്ത് കൂടി ചേര്‍ന്നിരുന്നു. താഴെ വഴി തിരക്കിയപ്പോള്‍ ദൂരെ മലയുടെ മുകളിലുള്ള ഒരു ക്രിസ്മസ് ട്രീ കാണിച്ചു തന്നിട്ട് അതാണ് ബംഗ്ലാവിന്റെ മുറ്റമെന്ന് പ്രദേശവാസിയായ ഒരാള്‍ പറഞ്ഞുതന്നു. റോഡില്‍ക്കൂടെ കുറച്ച് നടന്നിട്ടു അടുത്തുള്ള പൊതുവിതരണകേന്ദ്രത്തിന് വശത്ത് കൂടെ ഇടത്തോട്ട് തിരിഞ്ഞു മലയിലേക്കുള്ള ഷോര്‍ട്ട് കട്ട് കയറിത്തുടങ്ങി. അട്ടകടിച്ചും നീരുവെച്ചുമിരിക്കുന്ന കാലുകളോരോന്നും വലിച്ചു വെക്കുവാന്‍ നന്നേ പ്രയാസപ്പെട്ടു. വളരെക്കുറച്ചു ദൂരം കയറി ഇരുന്ന്‍ വിശ്രമിച്ചാണ് ഞങ്ങള്‍ മുന്‍പോട്ടു പോയത്. വിശ്രമിക്കുന്നതിനിടയില്‍ മനോരമ. ന്യൂസില്‍ 2016 ഡിസംബറില്‍ വന്നൊരു വീഡിയോ ചര്‍ച്ചയായി.
റിപ്പോര്‍ട്ടര്‍ ഇങ്ങനെ പറയുന്നു
”ഞങ്ങള്‍ മലകയറി, ഭീതിപ്പെടുത്താന്‍ എന്നപോലെ കാട്ടിലെ ഒരു ഇലപൊഴിഞ്ഞ വൃക്ഷം,നിഗൂഡതകളെ ഓര്‍മിപ്പിച്ച് ആ കൂറ്റന്‍ ക്രിസ്മസ് മരം,ചാര നിറത്തിലുള്ള ബംഗ്ലാവും പരിസരവും.ഇരുട്ടയാല്‍ ജനാലക്ക് സമീപം മനുഷ്യരൂപം പ്രത്യക്ഷപ്പെടും. വൈദ്യുതിയില്ലാത്ത ഈ ബംഗ്ലാവില്‍ ലൈറ്റുകള്‍ മിന്നിമായും,നിഗൂഢത ഒളിപ്പിച്ച വിശാലമായ മുറികള്‍.സന്ധ്യയായാല്‍ അന്തരീക്ഷം മാറിമറിയും. ആകാശത്തിന് ചുവപ്പെറും കാടിന് ഭാവമാറ്റവും.”
കൂടാതെ ഒരു രാത്രി ഇവിടെ താങ്ങാന്‍ പറ്റുമോ എന്നൊരു വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട് അവസാനം. ഏതാണ്ട് 5.30 നു ഞങ്ങള്‍ ബംഗ്ലാവില്‍ എത്തിപ്പെട്ടു. വരുന്ന വഴിയില്‍ ഇലപൊഴിഞ്ഞ ധാരാളം മരങ്ങള്‍ കണ്ടിരുന്നു, യാതൊരു നിഗൂഡതയും തോന്നിയില്ല. ബംഗ്ലാവിന്റെ മുറ്റത്ത് ഒരു ക്രിസ്മസ് ട്രീ വിദേശിയായ മാനേജര്‍ നട്ടു പിടിപ്പിച്ചതിലും ഒരു വിരോധാഭാസവും തോന്നിയില്ല.ആദ്യം തന്നെ മുറികള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത് ധാരാളം പശുക്കള്‍ കയറിയിറങ്ങി പോകുന്ന ഇടമാണെന്നാണ്. മുറികള്‍ നിറയെ ചാണകം. .കെട്ടിടത്തിന് വാതിലുകളോ ജനലുകളോ ഇല്ല.ഉണ്ടായിരുന്നത് എല്ലാം പൊളിച്ച് കളഞ്ഞിരിക്കുന്നു.പിന്നെ പലയിടത്തും തീ കൂട്ടിയ അടുപ്പുകള്‍ , ബിയര്‍ കുപ്പികള്‍.ജനാലക്ക് സമീപം മനുഷ്യരൂപം പ്രത്യക്ഷപ്പെടുന്നതിന്റെയും വൈദ്യുതിയില്ലാത്ത ബംഗ്ലാവില്‍ വെളിച്ചം ഉണ്ടാകുന്നതിനെയും കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടി.
സൂര്യാസ്തമയം ആകുന്നു. ബംഗ്ലാവിന്റെ മുറ്റത്ത് നിന്നു പേപ്പാറ ഡാമിന്റെയും ബോണക്കാടിന്റെയും വളരെ മനോഹരമായ ഒരു വ്യൂ കിട്ടും, ഈ അടുത്തകാലത്ത് കണ്ടതില്‍ വെച്ചു ഏറ്റവും മനോഹരമായൊരു അസ്തമയദൃശ്യത്തിന് ഞങ്ങള്‍ സാക്ഷിയായി. ഇരുട്ട് വീഴുന്നതിന് മുന്‍പ് കിടക്കാനുള്ള സ്ഥലം റെഡിയാക്കണമായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമമുണ്ടായല്‍ ആകെ കൈയ്യില്‍ ഉള്ളത് മൊബൈല്‍ വെട്ടവും ഒരു ലൈറ്ററും. രാത്രിയിലേക്കുള്ള ഭകഷണവും മെഴുകുതിരിയുമൊക്കെ വാങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും യാത്രക്കിടയില്‍ വിട്ടുപോയി. ഇന്ന് പട്ടിണിയാണ്.
ഷരീഫ് തമ്മില്‍ ഭേദമെന്ന് തോന്നിയൊരു മുറി വൃത്തിയാക്കാന്‍ തുടങ്ങി. ഞാന്‍ ക്രിസ്മസ് മരത്തില്‍ നിന്നും ചില്ലകള്‍ ഓടിച്ചു ഒരു കിടക്ക റെഡിയാക്കാന്‍ ഉള്ള പരിപാടിയിലാണ്. ആദര്‍ശ് കിട്ടാവുന്നത്ര ചുള്ളിക്കമ്പുകളും വിറകും ശേഖരിച്ച് മുറിയുടെ ഒരു മൂലയ്ക്ക് സൂക്ഷിച്ചു. ഇരുട്ട് വീണു തുടങ്ങി. പ്രകൃതിക്ക് പ്രത്യേക മാറ്റമൊന്നും കണ്ടില്ല. നല്ല മഴക്കുള്ള കോള് ഉണ്ടെന്ന് തോന്നി. കാറ്റ് വീശുന്നതും കുറവാണ്. മുറിയുടെ ഒരു മൂലയ്ക്ക് തീകൂട്ടി. അടുത്ത് തന്നെ തറയില്‍ നിറയെ ഇലകള്‍ വിരിച്ച് അതിനുമുകളില്‍ പുതപ്പ് നിവര്‍ത്തി കിടക്കാനുള്ള സ്ഥലം റെഡിയാക്കി.
തീകൂട്ടിയതിന് ശേഷം ഞങ്ങള്‍ കുറച്ചുനേരം വെളിയില്‍ പോയിരുന്നു. ഒരു ചെറിയ വെടിവട്ടം. മുറ്റത്ത് നിറയെ മിന്നാമിനുങ്ങുകള്‍ പറക്കുന്നുണ്ട്. ചെറിയ കാറ്റിനോടൊപ്പം മഴത്തുള്ളികളും വീഴാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറി. അപ്പോഴേകും പഴയ തീ കെട്ടുപോയിരുന്നു. വീണ്ടും തീ കത്തിക്കുവാനുള്ള ശ്രമം. അതിനുശേഷം വാര്‍ത്താനം പറച്ചിലുമായി കിടക്കയിലേക്ക് . ആഹാരം മേടിച്ചു സൂക്ഷിക്കാനുള്ള പ്ലാനിങ് മറന്നുപോയ കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. വെളിയില്‍ നിന്നും ശബ്ദമൊന്നും കെട്ടില്ലെങ്കിലും വയറ്റില്‍ നിന്നും ശബ്ദങ്ങള്‍ വന്നുതുടങ്ങി. വിശപ്പ് വകവെകാതെ ഉറക്കം വരുന്നത് വരെ സംസാരിച്ചിരുന്നിരുന്നു.
അര്‍ദ്ധരാത്രിയോട് കൂടി വെളിയില്‍ നിന്നും ജനാലയില്‍ക്കൂടി നല്ലപോലെ കാറ്റടിച്ചു കേറാന്‍ തുടങ്ങി. മുടിഞ്ഞ തണുപ്പും. ജാനല്‍കളും കതകുകളും തുറന്ന നിലയിലാരുന്നല്ലോ. പുറകിലെ കാട്ടില്‍ നിന്നും ഏതോ മൃഗത്തിന്റെ ശബ്ദം ഇടക്കിടെ കേള്‍ക്കുന്നു. കാട്ടുപോത്ത് വല്ലതുമാണെങ്കില്‍ മുറിയിലേക്ക് കേറാതിരിക്കാനുള്ള വിദ്യ നോക്കണം. വീണ്ടും കെട്ടുപോയ തീ കൊളുത്തി തുടങ്ങി. അപ്പോഴേക്കും എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടിരുന്നു. അസഹനീയമായ തണുത്ത കാറ്റും കൂടിയായപ്പോള്‍ ഇനി ഉറങ്ങാന്‍ കഴിയില്ലെന്ന് ബോധ്യമായി.
അങ്ങനെ പരസ്പരം ജീവിത കഥകള്‍ പറഞ്ഞും ചളിയടിച്ചും നേരം വെളുപ്പിച്ചു. ഇടക്ക് കുപ്പിയില്‍ ബാക്കിയിരുന്ന വെള്ളവുമായി ഷരീഫ് അടുത്തുള്ള കുറ്റിക്കാട്ടില്‍ പോയി വന്നു.രാവിലെ നല്ല കോടയുണ്ടായിരുന്നു.ആറ് മണിയോട് കൂടി ഞങ്ങള്‍ ബംഗ്ലാവിനോടു വിടപറഞ്ഞു മലയിറങ്ങി തുടങ്ങി.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ മറ്റൊരു പോസ്റ്റ് ആണിത്.
എഴുത്തുകാരന്‍ ഇങ്ങനെ അവകാശപ്പെടുന്നു.
”ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ. അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗളാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗളാവിന്‍െറ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശെെലിയില്‍ സ്ഫുടമായി ഇംഗ്ളീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസ്സങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി.”
ഞങ്ങള്‍ ബംഗ്ലാവിലേക്ക് വരുന്നവഴിയും തിരിച്ചു പോകുന്ന വഴിയും ധാരാളം ആളുകളുമായി ഈ കെട്ടിടത്തെ കുറിച്ചു സംസാരിച്ചിരുന്നു. അവിടെ ജനിച്ചു പ്രായമായ ആള്‍ക്കാര്‍ പോലും ഇക്കഥകളെയൊക്കെ നിഷേധിക്കുകയാണ് ഉണ്ടായത്. ആ കെട്ടിടത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നു പ്രദേശവാസികള്‍ ഉറപ്പിച്ച് പറയുന്നു. ആ ബംഗ്ലാവുമായി ബന്ധപ്പെട്ടു പ്രദേശവാസികള്‍ക്ക് ആര്‍ക്കും മോശമായ ഒരു അനുഭവം പോലുമുണ്ടായിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഞങ്ങള്‍ അവിടെ താമസിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ അവിടെ പ്രേതവും ആവിയുമൊന്നുമില്ല അതെല്ലാം ഇവിടെ വന്നു പോയവര്‍ പ്രചരിപ്പിച്ച കഥകളാണ് എന്നാണ് പറഞ്ഞത്. .ഈ അടുത്തകാലത്താണ് ഈ കഥകള്‍ ഒക്കെ പ്രചരിക്കാന്‍ തുടങ്ങിയത് എന്നു പലരും ആണയിടുന്നു.
ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇവിടെയെത്തിപ്പെട്ട ഏതോ ഒരു തള്ളുവിദഗ്ധന്‍ പരിസരവാസികളുമായിപ്പോലും സംസാരിക്കാതെ ആളുകളുടെ ഭയം എന്ന വികാരത്തെയും വിശ്വാസങ്ങളെയും മുതലെടുത്ത് വാസ്തവവിരുദ്ധമായ കഥകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും അതിന്റെ സത്യാവസ്ഥകള്‍ പോലും മനസ്സിലാക്കാതെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഭേദപ്പെട്ട റിപ്പോര്‍ട്ട് നല്കാന്‍ കൈരളി ഓണ്‍ലൈന്‍ ശ്രമിച്ചിരുന്നു.
അതുകൊണ്ടു ദയവു ചെയ്തു ഇനിയാരും ബോണക്കാട്ടെ ബംഗ്ലാവിന്റെ തള്ളുമായി ഈ വഴി വരരുത്. അത് ബോണക്കാടുള്ള ഒരു പഴകിയ ബംഗ്ലാവ് മാത്രമാണു. അത് മതി. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട!!
(NB: താമസിക്കാന്‍ പോകുന്നവര്‍ വന്യമൃഗങ്ങളുടെ ആക്രമമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ശ്രദ്ധിക്കുമല്ലോ )

സാത്താന്‍ മലയിലെ സുലൈമാനി_ഒരു സാഹസിക യാത്ര

ഞങ്ങള്‍ രണ്ട് പേര്‍ കൊള്ളിയാന്‍ പാറ (ഇല്ലിക്കല്‍ കല്ല്‌) ലക്ഷ്യമാക്കി ,അതിനു പുറകു വശത്തു കൂടി ഒരു മലഞ്ചെരുവിലൂടെ നടക്കുകയാണ്. .തലപ്പൊ ക്കത്തില്‍ വളര്ന്നു നില്ക്കു ന്ന പുല്‍ക്കാടുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നു.,ഇല്ലിക്കല്‍ മലയുടെ മുകളില്‍ നിന്നും എവിടെയോ നിന്ന് വെള്ളം ഒഴുകി വരുന്ന ഒരു ചെറു ചാലുണ്ട് .അതാണ്‌ സാത്താന്‍ പാറ1യുടെപുറകിലേയ്ക്ക് എത്തിപ്പെടാനുള്ള വഴി.
ഇടക്ക് ചില മരങ്ങള്‍ ആ പുല്മേ,ട്ടില്‍ വളര്ന്നു നില്ക്കു ന്നു.മരങ്ങളില്‍ കൂറ്റന്‍ ചിലന്തികള്‍ സ്ഫടിക നൂലുകളാല്‍ വല നെയ്തു ഇരയെ കാത്തിരിക്കുന്നു.നോക്കി നടന്നില്ലെങ്കില്‍ ചിലന്തി വല ഭേദിച്ച് കടിയേറ്റ് മടങ്ങേണ്ടി വരാം .കാലെടുത്തു വെയ്ക്കിടത്തെല്ലാം നാഗ വിസര്ജ്യംക ,വാവ സുരേഷ് ഇത് നോക്കി പാമ്പിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും വരെ പറയുമെന്ന് കേട്ടിട്ടുണ്ട്.....കൂറ്റന്‍ പാറകള്‍ അങ്ങിങ്ങായി തലയുയര്തില ന നില്ക്കു ന്നു.പാറകളിലെ ചെറിയ അരുവികളില്‍ കരിന്തേ ളുകള്‍ നക്കിയിട്ടുണ്ടാവാം .അണലിയോ , കരിമൂര്ഖനോ പാറയിടുക്കുകളില്‍ വിഷ ഗ്രന്ഥികള്‍ കൂര്പ്പി ച്ച് ഇരിപ്പുണ്ടാവാം .....
തിരിച് ഇറങ്ങുമ്പോള്‍ വഴി തെറ്റാതെയിരിക്കുവാന്‍ ഞങ്ങള്‍ കുറച്ചു കമ്പുകള്‍ ഓടിച്ച് മരങ്ങളില്‍ കോലങ്ങള്‍ പോലൊക്കെ നാട്ടി വെച്ചു.
ഞങ്ങള്‍ വീണ്ടും നടത്തം തുടര്ന്നു .ഇനി വലിയൊരു പാറയിലൂടെ പിടിച്ചു മുകളിലേയ്ക്ക് കയറണം .കൂടെയുള്ളത് ജ്യേഷ്ഠ നാണ് ആളെ മുന്നില്‍ വിട്ടു.ഞാന്‍ പുറകെ പുള്ളിക്കാരന്‍ പറയുന്ന രീതിയില്‍ കാലുറപ്പിച്ച് മുകളിലേയ്ക്ക് പിടിച്ച് കയറിക്കൊണ്ടിരുന്നു.കുറെ കയറിയപ്പോള്‍ മുകളില്‍ നിന്നും ഒരു അശരീരി വന്നു “ ഇനി താഴേയ്ക്കോ ,വശങ്ങളി ലേയ്ക്കോ നോക്കരുത് ! “ .
എന്ത് ചെയ്യരുതെന്ന് പറയുന്നോ ,അത് അറിയുക എന്നതാണല്ലോ മനുഷ്യ മനസിന്റെ അടിസ്ഥാനസ്വാഭാവങ്ങളിലൊന്നു .ഞാന്‍ കയറിക്കൊണ്ടിരുന്ന പാറയുടെ വലതു വശത്തേയ്ക്ക് ഞാന്‍ നോക്കി.ഒരു വന്മലയുടെ കുത്തനെയുള്ള ചെരുവിലാണ്‌ ഞാനിപ്പോള്‍ , താഴെ കുഴിയില്‍ , കാട്ടിലെവിടെടോ അലറി വിളിച്ചു ഒഴുകുന്ന ഏതോ വെള്ളച്ചാട്ട ത്തിന്റെ ശബദം കേള്‍ക്കാം . കാറ്റ് ഉയരത്തില്‍ വീശി അതിന്റെ രൌദ്ര ഭാവം കാണിക്കുന്നു .
എന്റെ കാലില്‍ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു .ആ വിറയല്‍ പെരുവിരലിലൂടെ ചങ്കിലൂടെ സഞ്ചരിച്ചു. കണ്ണില്‍ ചെറുതായി ഇരുട്ട` കയറുന്നുവോ ?കണ്ണില്‍ വന്ന ഇരുട്ടില്‍ ഇല്ലിക്കല്‍ കല്ലിനെ കാണുന്നേയില്ല.ഇരുണ്ട ഒരു ഗ്രഹം ,ഭൂമിയെന്ന് വിളിക്കനാവുന്നില്ല......
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്പ് , ദിനോസറുകള്‍ അടക്കി വാഴും മുന്പ് ...കൂറ്റന്‍ ഉല്‍ക്കകള്‍ പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നും ഭൂമിയെ ലക്ഷ്യമാക്കി ,പ്രപഞ്ചത്തിന്റെ ഏതോ കോണുകളില്‍ നിന്നും വര്‍ഷിച്ചു കൊണ്ടേയിരുന്നു.
ഉല്‍ക്കകള്‍ വാന ലോകത്ത് നിന്ന് ,സ്വര്‍ഗത്തിലെ ജല തുള്ളികളും ,ലോഹക്കൂട്ടുകളും പേറി ഭൂമിയിലേയ്ക്ക് വീണ്ടും വര്‍ഷിച്ച് കൊണ്ടേയിരുന്നു.കോടാനു കോടി വര്‍ഷത്തെ ഉള്‍ക്കാ പതനം ജലാശയങ്ങളും ,കടലും ,സൃഷ്ട്ടിച്ച്ചു .ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷം ഉളവായി.ഭൂമിയില്‍ വന്‍ കരകള്‍ രൂപപ്പെട്ടു.വന്‍കരകള്‍ ഉള്‍പ്പെടുന്ന മഹാ ശിലകള്‍ ഇടക്ക് ഭൂമിക്കടിയില്‍ കൊമ്പ് കോര്‍ത്തു..
അവയുടെ കൂട്ടിയിടി മലകള്‍ക്ക് രൂപം നല്കി്...കൂറ്റന്‍ മലകള്‍,(ഞാന്‍ കയറിക്കൊണ്ടിരിക്കുന്ന ഇല്ലിക്കല്‍ മല പോലും ഇങ്ങനെ കോടാനു കോടി വര്‍ഷത്തെ അവസ്ഥാന്തരങ്ങളിലൂടെയും ,പരിണാമങ്ങളിലൂടെയും നിര്മ്മി ക്കപ്പെ ട്ടവയാണ് )
രണ്ട് കാലില്‍ നില്ക്കു ന്ന നില്കുകന്ന ഒരു ജീവി വര്‍ഗ്ഗം ഏതോ വന്കരയില്‍ നിന്നും പാലായനം ചെയ്യുകയാണ്`.അവര്‍ മരം കൊണ്ട് കപ്പലുണ്ടാക്കി.എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുക യാണ് .കരയിലെ അടയാളങ്ങള്‍ അവര്‍ക്ക്സുപരിചിതമായി.വീണ്ടും തലമുറകള്‍ കഴിഞ്ഞു പോയി.കരയിലെ മലകള്‍ അവര്‍ക്ക് വഴികാട്ടികളായി, ചിലര്‍ മാനം മുട്ടി നില്ക്കു ന്ന ഒരു വന്‍ മലയിലെ കല്ലിനെ അടയാളക്കല്ലാക്കി (a).അവരുടെ യാത്രകളില്‍ അടയാലക്കല്ലിനെ സാത്താന്‍ പാറ (1) യെന്നു രേഖപ്പെടുത്തി.
മലയുടെ അടുത്തേയ്ക്ക് പോകാനും ,പാറയില്‍ കയറുവാനും അവര്‍ മടിച്ചു.നീലക്കൊടുവേലി വളരുന്ന മലയാണ ത്രെ !.(2) മലയുടെ മുകളിലെ കല്ലില്‍ ഒരു കുളമുണ്ട് , ആ കുളത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നീലക്കൊടുവേലി പൂക്കും.അതിന്റെ ഇല ഒരു ചെറു ചാലിലൂടെ ഒഴുകി താഴെ മലഞ്ചെരുവിലെത്തുന്നു.അതാണ്‌ ഊരിന്റെ ഐശ്വര്യം.പോകുവാന്‍ പാടില്ല.മലയിലെ കൂറ്റന്‍ കല്ലില്‍ കൊള്ളിയാന്‍ വര്ഷിക്കാ രുണ്ട് ,നരക പാലങ്ങള്‍ (b) കടന്നു നീലക്കൊടുവേലി സ്വന്തമാക്കാന്‍ ആരോ പോകുന്നുണ്ടെന്ന് അര്ത്ഥം !.
ഏയ്‌ .....നീ കയറി വരുന്നില്ലേ??ഹോയ് !!!
ഞാന്‍ കണ്ണ് തുറന്നു …നോക്കുമ്പോള്‍ നില്ക്കു ന്നിടത്ത് നിന്ന് അനങ്ങാനാവാതെ ഞാന്‍ .
ചേട്ടന്റെ വിളിയാണ് .ആള്‍ മുകളില്‍ കയറിയിട്ടുള്ള വിളിയാണ്.
പതുക്കെ കയറി വാടാ..ഇനിയുമുണ്ട് കുറച്ച`കൂടി!
ഞാന്‍ ആ പാറയും കീഴടക്കി.
ഞങ്ങള്‍ ഇല്ലിക്കല്‍ താഴ്വരയില്‍ നിന്ന് കയറാന്‍ തുടങ്ങിയപ്പോള്‍ ഇല്ലിക്കല്‍ കല്ലെന്നു കരുതി കയറിയ മലയാണ്.പക്ഷെ അവിടെ നിന്നപ്പോള്‍ , ചെറുതായി വന്ന കോടമഞ്ഞ് കാറ്റിനൊപ്പം പോയി.മൂന്നു മലകള്‍ക്കപ്പുറം. ഗാംഭീര്യത്തോടെ തലയുയര്ത്തി നില്ക്കു കയാണവന്‍ സാത്താന്‍ പാറയെന്ന ഇല്ലിക്കല്‍ കല്ല്‌.
ഞാനിപ്പോള്‍ നില്ക്കു ന്ന പാറയുടെ കീഴില്‍ ചെറിയൊരു നരിമടയുണ്ട് .ഇല്ലിക്കല്‍ കല്ലിന്നു മുന്നില്‍ കൂടി പോകുമ്പോള്‍ കാണുന്ന ഗുഹയുടെ അത്ര വലിപ്പം ഇല്ല എങ്കിലും ഇങ്ങനെ ഒരു ഗുഹ യെപ്പറ്റി ആരും പറഞ്ഞ് കേട്ടിട്ടുമില്ല.ഇനി ഈ വഴി ഇല്ലിക്കല്‍ കല്ലിനു മുകളിലേയ്ക്ക് കയറുന്ന സാഹസികര്‍ ശ്രദ്ധിക്കുക.ഇപ്പോള്‍ നില്ക്കു ന്ന മലയെ സൌകര്യത്തിനായി ഒന്നാം മലയെന്നു വിളിക്കാം.ഇവിടെയാണ് നരിമടയും ,ഇതിന്റെ വശത്തിന് ഒരു ആള്ക്കു രങ്ങിന്റെ രൂപമാണ് ഉള്ളത്.അടുത്തത് ഒരു കുരിശുമാലയാണ് .ഇല്ലിക്കല്‍ കല്ലിനേക്കാള്‍ പൊക്കം കുരിശു മലയ്ക്ക് ആണെന്ന് തോന്നാം ,അത് ശരിയാണെന്നും തോന്നുന്നു.കുരിശു മലയുടെ ചെങ്കുത്തായ ചെരുവിലൂടെ നടക്കണം ഇനി , ഇവിടെ ഇല്ലി മരങ്ങള്‍ വളര്ന്നു നില്ല്ക്കുന്നു.ഒരാള്ക്ക് മാത്രം നടക്കാവുന്ന ആ ചെരുവിലൂടെ നടന്നു അടുത്ത ഒരു ചെറു മലയിലേയ്ക്ക് എത്താം.അതാണ്‌ രണ്ടാം മല.ഇനിയാണ് നരക പാലങ്ങള്‍ 3തുടങ്ങുന്നത്.ഇല്ലിക്കല്‍ കല്ലിനു മുന്‍ വശത്തു മാത്രമല്ല നരക പാലങ്ങള്‍ ഉള്ളത്.പിന്‍ വശത്തു കൂടി പോകുമ്പോഴും നരക പാലങ്ങള്‍ കടക്കണം.ഒരു നരക പാലം മാത്രമല്ല എന്ന് സാരം.
രണ്ടാം മലയിലേയ്ക്ക് ചെറിയൊരു നരക പാലം ആണുള്ളത്.രണ്ടാം മലക്കും മൂന്നാം മലക്കും ഇടയില്‍ വീണ്ടുമൊരു നരക പാലം ഉണ്ട്.അത് കടക്കാന്‍ ചെറുതായൊന്നു ബുദ്ടിമുട്ടണം.നിരങ്ങി ഇറങ്ങേണ്ടി വരും ഇവിടെ.അത് ചെന്നവസാനിക്കുന്നത് അടുത്തൊരു ചെറു മലയില്‍.ഈ നരകപാലത്തില്‍ ഒരു കരിയാപ്പു മരം വളര്ന്നുക നില്ക്കു ന്നു...ഇനി ഒരു നരക പാലവും ഒരു പാരയുഉം കടന്നാല്‍ ഇല്ലിക്കല്‍ കല്ലിനെ തൊടാം.എന്നാല്‍ അവസാനത്തെ നരക പാലം അതി കഠിനമാണ് .മരണം മുന്നില്‍ കണ്ട് മാത്രം അത് കടക്കാം.ഇത് കടക്കണം എന്ന് ഞാന്‍ ഇത് വായിക്കുന്ന ആരോടും പറയില്ല.അപകടത്തിന്റെ തോത് വളരെ വലുതാണിവിടെ !ഇവിടെ നിന്നാല്‍ ഇല്ലിക്കല്‍ കല്ലിനെ മറ്റൊരു ആങ്കിളില്‍ നമുക്ക് ആസ്വദിക്കുവാ നാക്കും.ഇല്ലിക്കല്‍ കല്ലിനു തൊട്ടടുത്ത് ഉള്ള പാറക കള്ക്ക് എല്ലാം ഒരു മനുഷ്യന്റെ മുഖത്തി നോട്‌ സാമ്യം ഉണ്ട്. ഇല്ലിക്കല്‍ കല്ലിനു തന്നെയും ഹൈന്ദവ വിശ്വാസങ്ങളിലെ ചാത്തന്റെ രൂപവും കാണാന്‍ കഴിയും..എനിക്ക് മാത്രം തോന്നിയതാണോ എന്നും അറിയില്ല ഇതൊന്നും.
അവസാന പാറയും കടന്നു ഇല്ലിക്കല്‍ കല്ലിനു മുകളിലേയ്ക്ക്.അവിടെ നില്ക്കുാമ്പോള്‍ മനസ്സില്‍ ഉണ്ടാവുന്ന ശാന്തയാണ് യതാര്ത്ഥക നീലക്കെടുവേലി യുടെ ഐശ്വര്യം എന്ന് നാം തിരിച്ചറിയുന്നു .....
തിരിച് മലയിറങ്ങുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന ടെന്റ് ഒന്നാം മലയുടെ നല്ലൊരു ചെരുവില്‍ നാട്ടി.ഞങ്ങള്‍ സുലൈമാനി ഉണ്ടാക്കി.ഇല്ലിക്കല്‍ മലയില്‍ അധികമാരും ചെയ്യാത്ത ഒരു വന്‍ സാഹസികത ഇതാണ്...ഇല്ലിക്കല്‍ മലയില്‍ ,സാത്താന്‍ പാറയുടെ കൈകളില്‍ ,ചിലന്തികളും ,സര്പ്പിങ്ങളും അദ്രിശ്യനായ മലയിലെ ചാത്തനും നോക്കി നില്ക്കെ ആദ്യമായി രണ്ട് മനുഷ്യര്‍ അവിടെ റ്റെന്റടിച്ചു , സുലൈമാനിയുടെ രുചി നുകര്ന്നു .....
Note :
1.ഇല്ലിക്കല്‍ കല്ലിനു സാത്താന്‍ പാറ എന്ന പേരുണ്ടോ എന്ന് കൃത്യമായി അറിവില്ല.വിവര ശേഖരരണം നടത്തിയപ്പോള്‍ പേരറിയാത്ത ഒരാള്‍ പറഞ്ഞ് തന്നതാണ് സാത്താന്‍ പാറ ,കൊള്ളിയാന്‍ (ഇടി മിന്നല്‍ )മല എന്ന പേരുകള്‍.
2.ഇല്ലിക്കല്‍ കല്ലിനു മുകളില്‍ കുടകല്ലിനു ഇടയിലായി ഒരു കുളമുണ്ടെന്നും ,കുളത്തില്‍ 12 വര്ഷലത്തില്‍ ഒരിക്കല്‍ നീലക്കൊടുവേലി പൂത്തു നില്ക്കു മെന്നും ആണ് ഐതിഹ്യം.
a. ഇല്ലിക്കല്‍കല്ലിനെസമുദ്രസഞ്ചാരികള്‍ അടയാളമാക്കിയെന്നു പറയപ്പെടുന്നു...
b.നരകപാലംഎന്നത്.രണ്ട് മലകള്‍ക്ക്ഇടയില്‍ഉള്ള വീതികുറഞ്ഞവഴിയാണ് ഇവിടെഉദ്ദ്യേശിക്കുന്നത്

തട്ടമിട്ട മലനിരകള്‍ക്കിടയിലൂടെ ഒരു യാത്ര

കുറച്ചുകാലമായി മനസുവല്ലാതെ കൊതിക്കുമായിരുന്നു ഒരു ബൈക്ക് യാത്രക്കായി. ഇപ്പോഴാണ് അതിന് പറ്റിയ സ്ഥലവും സന്ദര്‍ഭവും ഒത്തുവന്നത്. ചില സ്ഥലങ്ങളില്‍ ബൈക്കില്‍ തന്നെ പോകണം. എന്നാലെ ആ യാത്ര പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ. പ്രശ്സത അമേരിക്കന്‍ ഫിലോസഫറും മോട്ടോര്‍ സൈക്കിള്‍ കലാകാരനുമായ Robert M. Pirsig ഒരിക്കല്‍ പറയുകയുണ്ടായി. ‘‘കാറിലോ ബസിലോ ഒക്കെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ഒരു കംപാര്‍ട്ട്മെന്‍റിന് അകത്തായിരിക്കും. അതില്‍ നിന്നുമുള്ള പുറംകാഴ്ചകള്‍ ഒരു ടി.വി. യിലെ സീനുകള്‍ മാറുന്നതു പോലെയാണ്. എന്നാല്‍, മോട്ടോര്‍ സൈക്കിളില്‍ ആണെങ്കില്‍ ആ സീനില്‍ നിങ്ങളുമുണ്ടാകും’’ പറഞ്ഞത് എത്ര ശരിയാണ്. പ്രകൃതിയെ അടുത്തറിഞ്ഞ് അതില്‍ ലയിച്ചു യാത്ര ചെയ്യാന്‍ പലപ്പോഴും ബൈക്ക് റൈഡുകളാണ് ഉചിതം. അത്തരം ഒരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ആരംഭിച്ചത് തൊടുപുഴയില്‍ നിന്നുമാണ്. തൊടുപുഴ മൂലമറ്റം റോഡില്‍ കാഞ്ഞാറില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഞങ്ങള്‍ക്ക് പോകേണ്ട പുള്ളിക്കാനം വാഗമണ്‍ റോഡിലേക്ക് കയറിയതും സ്വാഗതം അരുളിയ ആദ്യ കാഴ്ച തന്നെ വളരെ മനോഹരമായിരുന്നു. മഴ പെയ്തു നനഞ്ഞ റോഡില്‍ അതിനു ചാരെനില്‍ക്കുന്ന
മരത്തില്‍ നിന്നും മഞ്ഞപൂക്കള്‍ വീണുകിടക്കുന്നു. ഇന്നുവരെ ഒരു പെണ്ണും പൂചൂടി നിന്നിട്ടും ഇത്രയും സൗന്ദര്യം തോന്നിയിട്ടില്ല.
ആ അതുല്യ നിമിഷത്തെ കാമറയില്‍ ആക്കി വീണ്ടും മുന്നോട്ട് നീങ്ങി. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഒരുമിക്കുമ്പോള്‍ ബൈക്ക് വല്ലാതെ പമ്മുന്നുണ്ടായിരുന്നു. എന്നാലും അകലെ ഞങ്ങളെ കാത്ത് കോട പുതഞ്ഞ മലനിരകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ കിട്ടിയ കുളിര്‍മയില്‍ അവന്‍ മുന്നോട്ടു കുതിച്ചു. അതാ റോഡരുകില്‍ ഒരു വലിയ വെള്ളച്ചാട്ടം, ധാരാളം വണ്ടികള്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. അതിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ ഞങ്ങളും ബൈക്ക് സൈഡാക്കി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫ്രെയിമില്‍ കൊള്ളുന്നില്ല അത്രക്ക് ഉയരത്തില്‍ നിന്നാണ് അത് താഴേക്ക് പതിക്കുന്നത്. ശരിക്കും ആകാശത്തില്‍ നിന്നും ഒഴുകി വരുന്നതു പോലെ തോന്നും. താഴെ നിരവധിപേര്‍ കുളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ മനസു വല്ലാതെ കൊതിച്ചെങ്കിലും രാത്രിക്ക് മുന്നെ ഈ വഴി കടന്നില്ലെങ്കില്‍ ബാക്കി കാഴ്ചകള്‍ നഷ്മാകും എന്നുള്ളതു കൊണ്ട് മലകയറ്റം ആരംഭിച്ചു.
അധികം താമസിയാതെ ഇളം തണുപ്പും കൂട്ടിനെത്തി. കുത്തനെയുള്ള കയറ്റങ്ങള്‍ മാറി വളഞ്ഞും പുളഞ്ഞുമുള്ള പാതയായി. ഒരു വശം അഗാധമായ ഗര്‍ത്തവും മറുവശം സഹ്യന്‍െറ ഗാംഭീര്യമാര്‍ന്ന മുഖവും നിറഞ്ഞ ആ വഴിയിലൂടെ ഒരു വ്യൂ പോയിന്‍റില്‍ എത്തി. അവിടെ നിന്നു നോക്കിയാല്‍ അപ്പുറത്തെ മലയുടെ നിറവയറിലൂടെ ബൈക്കുകള്‍ കയറിപോകുന്ന മനോഹരമായ കാഴ്ച കാണാം. ചിലര്‍ ബൈക്കുകളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നു. മറ്റു ചിലര്‍ അവിടെ വണ്ടി ഒതുക്കി ആകാശം മുട്ടി നില്‍ക്കുന്ന മലനിരയുടെ കാഴ്ചകള്‍ ആസ്വദിക്കുന്നു. പെട്ടെന്നാണ് എന്‍െറ സുഹൃത്ത് എനിക്ക് വേറൊരു അത്ഭുതം കാണിച്ചുതന്നത്. മഴയില്‍ വെളളം കുടിച്ച് വീര്‍ത്ത് പൊട്ടാറായ മലനിരകളിലൂടെ ആകാശത്തേക്ക് കയറി പോകുന്ന പടികളുടെ കാഴ്ച. ആ പടിക്കെട്ടുകള്‍ പലതവണ കയറി ഇറങ്ങി കൊതി തീരുവോളം ചിത്രങ്ങളെടുത്ത് വീണ്ടും മുന്നോട്ട്.
മലമടക്കുകളില്‍ പ്രതിധ്വനിച്ച എന്‍െറ ബൈക്കിന്‍െറ ശബ്ദം എന്‍െറ യാത്രയുടെ താളമായിരുന്നു. കയറുന്തോറും കൂടി വന്ന തണുപ്പിന്‍െറ കാഠിന്യം ബാഗില്‍ നിന്നും ജാക്കറ്റ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അതിനായി വണ്ടി നിര്‍ത്തിയതും കണ്‍മുന്നില്‍ കണ്ട ആകാശത്തേയും മലയേയും ശ്രദ്ധിച്ചു. എന്‍െറ തൊട്ടുമുമ്പില്‍ വരെ സൂര്യനെ മലനിരകള്‍ മറച്ചുപിടിച്ചിരിക്കുന്നു. അതിന്‍െറ നിഴലില്‍ ആണു ഞാന്‍ നില്‍ക്കുന്നത്. രാവും പകലും പോലെ എന്‍െറ കണ്‍മുന്നില്‍ രണ്ട് ദൃശ്യങ്ങള്‍ ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്. നമ്മുടെ ലോകത്തെക്കുറിച്ചുള്ള അറിവുകള്‍ ഇന്ന് കൈമാറപ്പെടുന്നത് ചിത്രങ്ങളിലൂടെ ആയതുകൊണ്ട് ആ അത്ഭുത കാഴ്ചകള്‍ കാമറയില്‍ പകര്‍ത്താതിരിക്കാന്‍ എനിക്ക് നിര്‍വാഹമില്ലായിരുന്നു.
പിന്നീട് ഉള്ള പാതയില്‍ കാഴ്ചകള്‍ക്ക് വ്യതിയാനം വന്നു. ഇരുവശങ്ങളില്‍ വലിയ പച്ചപ്പുല്ലുകള്‍ കൊണ്ട് നിറഞ്ഞു. പച്ചപ്പുല്ലുകള്‍ക്ക് ഇടയിലൂടെ കടന്നുപോകുന്ന കറുത്ത റോഡിന് വല്ലാത്ത ഭംഗിയാണ്. ഈപാതക്ക് ഇരുവശമുള്ള കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. റൈഡേഴ്സിന്‍െറ (Riders) സ്വര്‍ഗമാണ് ഇവിടം. പല ബൈക്കുകാരുടെയും അഭ്യാസപ്രകടനങ്ങള്‍ വഴിയില്‍ ഉടനീളം കാണാന്‍ സാധിക്കും. പെട്ടെന്നാണ് വേറൊരു അത്ഭുത ദൃശ്യം എന്‍െറ കണ്ണിന് വിരുന്നേകിയത്.
ആ കുഞ്ഞ് പാതയിലൂടെ കയറിവരുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ്. നമ്മുടെ ഈ കൊമ്പന് ഇത്രയും ചന്തമൊ എന്ന് അറിയാതെ ചിന്തിച്ചുപോയി. ഉത്സവങ്ങള്‍ക്ക് കൊണ്ടുവരുന്ന തലയെടുപ്പുള്ള ഗജവീരന്മാരെ പോലെ ആയിരുന്നു അവന്‍െറ വരവ്. അവന്‍െറ പുറകെ ഞാനും കൂടി. അല്‍പ സമയത്തിനകം ആ മഹാത്ഭുതം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ‘‘ടൈറ്റാനിക’’ (Titanic). റോഡില്‍ ടൈറ്റാനികൊ എന്ന് സംശയിക്കണ്ട സംഗതി സത്യമാണ്. ഇതാണ് കേരളത്തിലെ ടൈറ്റാനിക വളവ്. ആ കപ്പലിന്‍െറ മാതൃകയിലാണ് ഈ വളവ് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ പേരും നല്‍കി. തിരമാലകള്‍ പോലെ മാറി മറയുന്ന മലനിരകളുടെ ഇവിടെ നിന്നുമുള്ള കാഴ്ച വശ്യവും വന്യവുമാണ്. യഥാര്‍ഥ ടൈറ്റാനികിനെ നേരില്‍ കണ്ടിട്ടില്ളെന്ന വിഷമം കേരളത്തിന്‍െറ ടെറ്റാനികില്‍ തീര്‍ത്തു. വീണ്ടും മുന്നോട്!
നേരം ഇരുട്ടി തുടങ്ങി, അകലെ മലനിരകളില്‍ മഞ്ഞിന്‍െറ മേലാപ്പ്, സൂര്യന്‍ പൂര്‍ണമായും കാഴ്ചക്കപ്പുറത്തേക്ക് ഒളിച്ചു കഴിഞ്ഞു. മഞ്ഞില്‍ തണുപ്പ് ജാക്കറ്റിനുള്ളിലേക്ക് അരിച്ചിറങ്ങി തുടങ്ങി. മുന്നോട്ടുള്ള വഴിയെല്ലാം അവ്യക്തം നിറയെ മഞ്ഞ് മൂടി കിടക്കുന്നു. ആ മഞ്ഞില്‍തോട് പൊളിക്കാന്‍ എന്‍െറ ബൈക്കിന്‍െറ പ്രകാശം ഒരുപാട് കഷ്ടപ്പെട്ടു. തണുപ്പിന്‍െറ കാഠിന്യം വല്ലാണ്ട് കൂടി ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ശരീരം മരവിച്ച് സ്പര്‍ശനശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍ ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നതു പോലെ തോന്നി. ഒടുവിന്‍ ആ കഠിന തണുപ്പില്‍ നിന്നും രക്ഷനേടാനായത് കാഴ്ചകളുടെ എന്‍ഡിങ് (Ending point) ആയ മലനിരകളുടെ മുകളിലെ ഏദന്‍ തോട്ടത്തില്‍ എത്തിയപ്പോഴാണ്.
പുള്ളിക്കാനം എന്ന ചെറുകവലയുടെ ഹൃദയമിടിപ്പറിയുന്ന ഒരു ചെറു ടീഷോപ്പാണ് ഏദന്‍ തോട്ടം. ഇവിടെ നിന്നും റോഡ് രണ്ടായി പിരിയുന്നു; മൂലമറ്റത്തേക്ക്, വാഗമണ്ണിലേക്കും. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ കുഞ്ഞു കടയില്‍ നിന്നും വരുന്ന ചുവന്ന വെളിച്ചം മഞ്ഞില്‍ ആകെ ലയിച്ചു കിടക്കുന്നു. ഇതുവഴി വരുന്ന സഞ്ചാരികള്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള ഏക ആശ്രയമാണ് ഏദന്‍തോട്ടം കൂടാതെ വഴി ചോദിക്കാന്‍, ഒരു ചൂടു കട്ടനടിക്കാന്‍, വിശപ്പു മാറ്റാന്‍. മാത്രമല്ല ഇവിടെ വരുന്നവരാരും ചുടുകട്ടനും, പരിപ്പുവടയും കഴിക്കാതെ പോകാറില്ല. അത്രക്ക് പ്രസിദ്ധമാണ് ഇവിടത്തെ പരിപ്പുവട. ആ തണുപ്പത്ത് ഞങ്ങളും പറഞ്ഞു ഒരു കട്ടനും പരിപ്പുവടയും.
ഇത്രയും മനോഹര കാഴ്ചകള്‍ സമ്മാനിച്ച ആ യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ഏദന്‍തോട്ടത്തിലെ ജയിംസ് ചേട്ടന്‍െറ വക ഒരു ഉപദേശവും കിട്ടി വന്നവഴി തിരിച്ചു പോകണ്ട ഒന്നും കാണാന്‍ കഴിയില്ല. നിറയെ മഞ്ഞു മൂടിക്കിടക്കുവായിരിക്കും അതുകൊണ്ട് മൂലമറ്റം വഴി തിരിച്ചുപോയാല്‍ മതി. താഴേക്ക് ഇറങ്ങുമ്പോള്‍ മനസും വല്ലാതെ മന്ത്രിച്ചിരുന്നു. തിരിച്ചു കയറുവാന്‍ വേണ്ടി. മനസില്ലാ മനസോടെ കുന്നിറങ്ങുമ്പോള്‍ മനസിലേക്ക് ഓടി വന്നത് ‘‘മലനിരകള്‍ രക്തത്തില്‍ അലിഞ്ഞു പോയാല്‍ പിന്നെ രക്ഷയില്ല’’ എന്ന റസ്കിന്‍ ബോണ്ടിന്‍െറ വരികളാണ്.
തൊടുപുഴ-പുള്ളിക്കാനം ദൂരം-34 കി.മീ
അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
വാഗമണ്‍, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, കുട്ടിക്കാനം, ഇടുക്കി ഡാം, കരിയാട് ടോപ്.

കാടിന്റെ‍ സ്വന്ദര്യം നുകരുവാനുള്ള യാത്ര മസിനഗുഡിയിലെ ഓഫ് റോഡിംഗ്

ചാലക്കുടിയിൽ നിന്ന് ഞങ്ങൾ നാലുപേർ മുതുമല ടൈഗർ റിസർവ് ലക്ഷ്യമാക്കി തിരിക്കുമ്പോൾ പതിവ് കാഴ്ചകൾ ആയിരുന്നില്ല ലക്ഷ്യം... രാവിലെ എട്ടരയ്ക്ക് യാത്ര തുടങ്ങി നിലമ്പൂർ നാടുകാണി ചുരം വഴി ഗുഡലൂർ എത്തിയപ്പോൾ ഒരു മണിയായി ... അവിടെ നിന്ന് മുതുമല ടൈഗർ റിസർ വിന്റെ കവാടം മുതൽ മാൻകൂട്ടങ്ങൾ പതിവ് പോലെ കാണുന്നുണ്ടായിരുന്നു... മസിനഗുഡി ടൗണിൽ എത്തിയ ശേഷം ലോക്കൽ ഗൈഡ് ഗണേശനേയും കൂട്ടി നേരേ ബോക്കാട്ട്പുരം വിഭൂതിമല മുരുകൻ കോവിൽ കാണാൻ തിരിച്ചു... ഓഫ് റോഡാണ് എകദേശം 4 കി മീ ... കോവിലിന് തൊട്ടുമുമ്പിൽ വരെ ജീപ്പ് പോകും... ഞങ്ങളുടെ ലക്ഷ്യം മാക്സിമം ഓഫ് റോഡിംഗ് ആയതിനാൽ വാഹനം ഥാർ ആയിരുന്നു... ഇവിടേക്ക് ടൗണിൽ നിന്ന് ലോകൽ ജീപ്പ് ലഭ്യമാണ് പക്ഷെ ഒരോന്നിനും ഓരോ ചാർജ് ഈടാക്കും... വിഭൂതിമലക്ക് മുകളിൽ നിന്ന് മുതുമല ബന്ദിപൂർ സത്യമംഗലം കാടുകൾ ദൂരെ നാല്ചുറ്റും പരന്ന് കിടക്കുന്ന മനോഹര കാഴ്ച കാണാം.... ഇവിടെ ഒരു വാച്ച് ടവർ ഉണ്...
തിരിച്ചിറങ്ങുമ്പോൾ പ്രശസ്തമായ ബൊക്കാട്ട്പുരം മാരിയമ്മൻ കോവിൽ താഴ്വാരത്തിൽ കാണാം... ഗുരുവായൂർ ഏകാദശി പോലെ പ്രാധാന്യമുള്ള ഉത്സവം വർഷത്തിലൊരിക്കൽ ഫെബ്രുവരിയിൽ ഇവിടെ നടക്കുമെന്ന് ലോക്കൽസ് പറയുന്നു.. അന്ന് നീലഗിരി മലകളിലെ ആയിരങ്ങൾ ഇവിടെ എത്താറുണ്ടെന്നും നിങ്ങളും വരണമെന്നുമാണ് ഗണേശൻ പറയുന്നത്... പോയ് നോക്കാം... മലയടിവാരത്തിലെ നീലഗിരി കാടുകളിലെ സത്യസന്ധരായ ആദിവാസി മക്കളുടെ വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ കാണാം...
ബൊക്കാട്ട്പുരത്ത് നിന് വന്യമൃഗങ്ങങ്ങളുടെ പറുദീസയായ മോയാർ റോഡിലേക്ക് കയറി... പ്രതീക്ഷിച്ച പോലെ ആനകൂട്ടങ്ങളും ഒറ്റയാനും റോഡരികിൽ തന്നെ കാണുന്നുണ്ടായിരുന്നു.. ഈ റൂട്ട് ടൂറിസ്റ്റുകൾ സ്ഥിരം പോകുന്ന വഴിയാണ്... മോ യാർ ഡാമിൽ അവസാനിക്കുന്നു ഈ വഴി ... സിങ്കാര റൂട്ടിലും ധാരാളം വന്യമൃഗങ്ങളെ കാണാം
മസിനഗുഡിയിൽ രാത്രി തങ്ങിയ ശേഷം രാവിലെ കരടി ബംഗ്ലാവ് വഴി മസ്സാജ് ഫാൾസ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു... ഓഫ് റോഡാണ് ഏകദേശം 5 കിമീ..ഇത് കാടിനുളളിലാണ് ... വെള്ളച്ചാട്ടം ശുഷ്കമാണെങ്കിലും രസകരമാണ്... ലോക്കൽ ഗൈഡ് ഇല്ലാതെ ഇവിടെ പോകൽ ബുദ്ധിമുട്ടാണ്.. മാത്രമല്ല ഫോറസ്റ്റ് പെർമിഷൻ അവശ്യമാണ് അല്ലെങ്കിൽ ലോക്കൽ സപ്പോർട്ട്... കരടി ബംഗ്ലാവ് പേരുപോലെ കരടിയുടെ വാസസ്ഥലമാണ് .... അനകളും മാൻ കൂട്ടങ്ങളും കാണാം.. കരടി ബംഗ്ലാവ് വരെ ജീപ്പ് പോകും... അതിനുശേഷം ഫാൾസിലേക്ക് പത്ത് മിനിറ്റ് നടക്കണം... കുത്തിന് ചേർന്ന് ഊട്ടിയിലേക്ക് നടപ്പാതയുണ്ട്... ഏഴ് കിമീ അകലെ ഊട്ടിയാണ്.. 45 മിനിറ്റ് അവഴി നടന് പോയാൽ വട്ടപ്പാറ വെള്ളച്ചാട്ടവും കാണാം... മൈസൂരിൽ നിന്ന് മസിനഗുഡി വഴി വയനാട്ടിലേക്ക് ടിപ്പുവും കു തിരപട്ടാളവും സഞ്ചരിച്ച മലമ്പാതയാണിതെന്ന് പറയുന്നു.... തിരിച്ച്വരുന്ന വഴി 800 ഏകറിൽ സ്ഥിതി ചെയ്യുന്ന നെൽസൺ എസ്റ്റേറ്റ് സന്ദർശിച്ചു.. കറുത്ത ചെളി മണ്ണുള്ള ഓഫ് റോഡാണിത്... തലങ്ങും വിലങ്ങും ജീപ്പ് ചാലുകൾ കാണാം... ലോക്കൽ ഗൈഡില്ലെങ്കിൽ വഴി തെറ്റാം... പ്രൈവറ്റ് എസ്‌റ്റേറ്റാണിത്
തിരിച്ചിറങ്ങി നേരേ മസിനഗുഡി ഊട്ടി റോഡിൽ കയറി... അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത സോളൂർ സൂയിസൈഡ് പോയിന്റായിരുന്നു ലക്ഷ്യം... 36 ഹെയർ പിന്നുകളിൽ 26 എണ്ണം കയറിയ ശേഷം വലത് വശത്തേക്ക് ഒരു ഇടുങ്ങിയ റോഡ് വഴി പോയാൽ സോളൂർ ഗ്രാമം എത്തും.. ഏകദേശം 6 കി മീ ഓഫ് റോഡാണ്... വഴിയിൽ മറ്റ് വണ്ടികൾ ഒന്നും കണ്ടില്ല.. ഊട്ടിയിലെ പ്രാന്തപ്രദേശങ്ങളിലെ ഒരു പ്രധാന വ്യൂ പോയിന്റാണിത്... തിക്കും തിരക്കുമില്ലാത്ത ഒരിടം... വാച്ച് ടവറിന് താഴെ അഗാധമായ കൊക്കയും നോക്കെത്താ ദൂരം മലയിടുക്കകളും മാത്രം ..ഒരു ഭാഗത്ത് സോളൂർ ഗ്രാമവും കാണാം... വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന പുഴയും ..മസിനഗുഡി ഊട്ടി റോഡും മറ്റൊരു ഭാഗത്ത് ദൃശ്യമാണ്..കല്ലാട്ടി കാർഷിക ഗ്രാമവും തിരിച്ചുപോകുവഴി സന്ദർശിക്കാം..
മൂന്ന് മണിയോടെ തിരിച്ചിറങ്ങിയ ഞങ്ങൾ നേരേ മസിനഗുഡി വഴി വന്ന വഴിയിൽ ചാലക്കുടിയിലേക്ക് തിരിച്ച് ഏകദേശം വൈകിട്ട് ഒമ്പത് മണിയോടെ വീടെത്തി...
മസിനഗുഡി മുതുമല ഭാഗങ്ങളിൽ ഓഫ് റോഡിംഗ് താൽപര്യമുള്ള സഞ്ചാരികൾക്ക് ലോക്കൽ ഗൈഡിനേയും കൂട്ടി ഫോറസ്റ്റ് പെർമിഷനോടും കൂടെ പോകാൻ സാധിക്കുന്ന ധാരാളം വ്യൂ പോയിന്റുകൾ ഉണ്ട്... ടൂറിസ്റ്റുകൾ കുറഞ്ഞ തിരക്കില്ലാത്ത ശാന്തമായ പ്രദേശങ്ങൾ...

കക്കയം നിങ്ങളെ വിളിക്കുന്നു.. മലബാറിന്റെ ഊട്ടിയിൽ

കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം..
വീട്ടിൽ നിന്നും വെറും 70 കിലോമീറ്ററെ ഉള്ളുവെങ്കിലും തൊട്ടടുത്ത ജില്ലയിൽ ആയിട്ട് പോലും ഇത് വരേയ്ക്കും കക്കയം പോയിട്ടില്ലാരുന്നു..ഒടുവിൽ ഭാര്യയുടെ ശല്യം കാരണം ബൈക്ക് എടുത്തിറങ്ങി..നല്ല മഴയത്തു കോട്ട് ഇല്ലാതെ..കോഴിക്കോടിന്റെ മുത്തിനെ കാണാൻ..
കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .. കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് കോമറേഡ് രാജൻ സ്മാരക പ്രതിമയും കാണാം.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു.
കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ. യാത്ര ബൈക്കിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കക്കയം ടൗൺ വിട്ടാൽ 10 Km കാട്ടിനുള്ളിലൂടെയുളള യാത്രയാണ്. ഭക്ഷണവും വെള്ളവും കരുതുക. വാഹനത്തിന്റെ കണ്ടീഷൻ ഉറപ്പുവരുത്തുക.
റൂട്ട് - ബാലുശ്ശേരി –എസ്റ്റേറ്റ്‌ മുക്ക് - തലയാട് – കക്കയം – കക്കയം ഡാം സൈറ്റ്.
അതി മനോഹരമായ ഒരു സ്ഥലം.കൂടുതൽ വിവരങ്ങൾ ചിത്രങ്ങളോടൊപ്പം..

ചാറ്റല്‍ മഴയില്‍ പറമ്പിക്കുളം

കഴിഞ്ഞ മെയ്‌ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പറമ്പിക്കുളം യാത്ര എന്ത് വില കൊടുത്തും നടത്തണമെന്ന തീരുമാനപ്രകാരമാണ് രണ്ടാഴ്ചത്തെ ഒഴിവുദിനത്തില്‍ പറമ്പിക്കുളം ഉള്‍പ്പെട്ടത്. നിരക്ഷരന്‍ ജിയുടെ മഴ നനയാന്‍ പറമ്പികുളത്തേക്ക് എന്ന പോസ്റ്റ്‌ ആണ് പറമ്പികുളം എന്‍റെ സിരകളില്‍ എത്തിക്കുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം അന്‍വറും കബീര്‍ ഭായിയും രാവിലെ എട്ട് മണിക്ക് മുന്‍പ്‌ ചെര്‍പുളശ്ശേരിയിലെത്തി, അവിടെ നിന്ന് എന്നെയും കൂട്ടി പാലക്കാട്ടേക്ക്. പ്രാതല്‍ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞു. മഴ ചന്നംപിന്നം പെയ്തു തുടങ്ങി. പറമ്പിക്കുളത്തെ അവസ്ഥ അറിയാത്തത്‌ കൊണ്ട് കുട വാങ്ങാന്‍ തീരുമാനിച്ച്, മൂന്ന് കുടകളും വാങ്ങി നേരെ പൊള്ളാച്ചി റോഡിലെ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മാന്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കടന്ന്‍ യാത്ര തുടര്‍ന്നു.
റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന പുളിമരങ്ങല്‍ക്കിടയിലൂടെ ഉള്ള യാത്ര വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ചു. കേരളത്തിലെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്രയും നല്ല റോഡുകളായിരുന്നു തമിഴ്നാട്ടില്‍ വരവേറ്റത്‌.
ആനമല ടൈഗര്‍ റിസേര്‍വിന്‍റെ ചെക്ക് പോസ്റ്റ്‌ കടന്നതിനു ശേഷമുള്ള റോഡ്‌ കുറച്ച് കഠിനമായിരുന്നു. സാധാരണ കാനനപാതകളെ പോലെ തന്നെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കാനുള്ള ഒരു കുറുക്കുവഴി ആകാം ഇതും. വഴിയില്‍ വന്യമൃഗങ്ങളെ ഒന്നും കാണാത്തത് കാരണം പുറത്തിറങ്ങരുതെന്ന നിയമം ലംഘിക്കേണ്ടി വന്നില്ല.
ടോപ്സ്ലിപ്പ്‌ കടന്ന് ഞങ്ങള്‍ നേരെ പറമ്പികുളം ടൈഗര്‍ റിസേര്‍വിലെത്തി.
മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന തെല്ലിക്കല്‍ നൈറ്റ്‌സിന് പണമടച്ച് കഴിഞ്ഞാണ് കൂട്ടത്തില്‍ കുറച്ച് പേടിയുള്ള കബീര്‍ ഭായിയോട് രാത്രി താമസം കാടിനകത്തുള്ള തെല്ലിക്കല്‍ ഐബിയിലാണ് എന്ന വിവരം അറിയിക്കുന്നത്. ഉടനെ തന്നെ കാട്ടിലേക്കാണ് പോകുന്നത്‌ വിധി ഉണ്ടെങ്കില്‍ കാണാം എന്ന് ഭാര്യയെ തമാശ രൂപേണ മൂപ്പര്‍ വിളിച്ചറിയിച്ചു.
ആയുധധാരിയായ ഒരു ഓഫീസറും രണ്ടു ആദിവാസികളായ ട്രെക്കേര്‍സും കൂടെ ഉണ്ടാകും എന്നായിരുന്നു ബുക്ക്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നത്. കാടിനകത്ത് ടെലിഫോണിന് റേഞ്ചും കരണ്ടും വെളിച്ചവും ഒന്നും ഉണ്ടാവില്ലെന്ന്‍ നേരത്തെ തോന്നിയിരുന്നത് കൊണ്ട് ടോര്‍ച്ചും ചെറിയ രണ്ടു ലൈറ്റുകളും ഞാന്‍ കയ്യില്‍ കരുതിയിരുന്നു. ഞങ്ങള്‍ പോകാന്‍ എല്ലാം ഒരുങ്ങി എത്തിയപ്പോള്‍ ഗാര്‍ഡ്‌സ്‌ രാത്രിയിലേക്കുള്ള എമര്‍ജന്‍സി ലൈറ്റ് തപ്പുകയായിരുന്നു. അവസാനം ചാര്‍ജ് ചെയ്യാത്ത രണ്ടു ലൈറ്റ് തപ്പി എടുത്തു. പോകുന്ന വഴിക്ക്‌ ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിക്കാം, ട്രെക്കിംഗ് തുടങ്ങാന്‍ ഇനിയും 3-4 മണിക്കൂര്‍ ഉണ്ട് അത് കൊണ്ട് അത്യാവശം ചാര്‍ജ് ആയിക്കൊള്ളുമെന്ന്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുമണിയോടെ ഞങ്ങളുടെ കൂടെ തെല്ലിക്കല്‍ ഐബിയിലേക്കുള്ള ആയുധമേന്തിയ (കൊടുവാള്‍) രണ്ടു ഗാര്‍ഡുകളെയും കൂട്ടി ഞങ്ങള്‍ പറമ്പികുളം ഡാമിന്‍റെ അടുത്തേക്ക്‌ പോയി.
മഴ ചെറുതായി ചാറിക്കൊണ്ടിരുന്നു. റോഡിനിരുവശവും മാന്‍കൂട്ടം ഇടയനില്ലാതെ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റത്തെ പോലെ പുല്ലു തിന്നു നടക്കുന്നുണ്ടായിരുന്നു.
മഴയില്‍ നനഞ്ഞൊട്ടിയ മയിലുകളെയും വഴിയോരത്ത്‌ കണ്ടു. ഒരുവശത്ത്‌ ആളിയാറിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് പണിത പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ കാടിന്‍റെ മനോഹരമായ പച്ചപ്പ്, വഴിയില്‍ അങ്ങിങ്ങ് മണ്‍തിട്ടകള്‍ ഇടിഞ്ഞിരിക്കുന്നു, തലേ ദിവസം ഒരുപറ്റം ആനകള്‍ ഇറങ്ങിയിരുന്നൂവെന്നും ചിലപ്പോള്‍ അവയെ വഴിയില്‍ കാണാനായേക്കുമെന്നും ഗാര്‍ഡില്‍ ഒരാള്‍ പറഞ്ഞു.
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സഹ്യനെ തുളച്ചിരിക്കുന്നത് മഴമൂലം പകര്‍ത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് ഫോട്ടോഗ്രാഫി നിരോധിച്ചു ബോര്‍ഡ്‌ വച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോയില്ല. ഡാം സന്ദര്‍ശിച്ചു തിരിച്ചു വരുന്ന വഴിക്ക്, ദൂരെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരുപറ്റം കാട്ടുപോത്തുകള്‍ നില്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഗാര്‍ഡ്‌ ചൂണ്ടിക്കാണിക്കും വരെ ഞങ്ങള്‍ അവയെ കണ്ടിരുന്നില്ല.
സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്നിന്ന് കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന് പറയാതെ വയ്യ. രാത്രിയിലെക്കും രാവിലെക്കും വേണ്ട സാധനങ്ങളും പിന്നെ ഒരു കൂട് മെഴുകു തിരിയും വാങ്ങിച്ചthഅവിടെ നിന്ന് തന്നെ. അപ്പോഴാണ് തൊട്ടടുത്ത്‌ അടഞ്ഞു കിടന്നിരുന്ന കടയില്‍ ഒരുപറ്റം കുരങ്ങന്മാര്‍ കേറി പട്ടാപകല്‍ പഴക്കുല മോഷണം നടത്തിയത്‌. കടയുടെ ഓടിളക്കി മനുഷ്യനെപ്പോലെ ഇതൊക്കെ ഞങ്ങള്‍ക്കും വശമുണ്ട് എന്ന് പൂര്‍വികര്‍ കാണിച്ചു തന്നു.
ബ്രിട്ടിഷുകാര്‍ വെച്ചുപിടിപിച്ച തേക്കിന്‍ കാടിനിടയൂലെ കടന്ന്‍ ട്രെക്കിംഗ് തുടങ്ങുന്ന സ്ഥലത്തെത്തി. പെരുവരിപ്പള്ളം ഡാമിനുമുകളിലൂടെ നടന്നുവേണം കാട്ടിലേക്ക്‌ കയറാന്‍. കാര്‍ ഒതുക്കി പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ ട്രെക്കിങ്ങിനു തയ്യാറായി. ഏകദേശം 6 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാന്‍ ഉണ്ട് തെല്ലിക്കല്‍ ഐബിയിലേക്ക്‌. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലേക്ക് നിറച്ച് കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.
ചാറ്റല്‍ മഴയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ക്യാമറയെ സംരക്ഷിക്കാന്‍ കുട കയ്യിലെടുത്ത്‌കൊണ്ടായിരുന്നു നടത്തം തുടങ്ങിയത്. കാട്ടിലേക്ക്‌ കടന്നതോടെ മഴ കനത്തു. കേഴമാനുകള്‍ കൂട്ടത്തോടെ പുല്ലുമേഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ കാലടി ശബ്ദം കേട്ടതും എല്ലാം കാട്ടിലേക്ക്‌ ഓടിമറഞ്ഞു. നാലുമണിയോടെ നടത്തം തുടങ്ങിയ ഞങ്ങള്‍ അഞ്ചേപത്തോടെ തെല്ലികലെത്തി. കാട്ടിന് നടുവില്‍ ബ്രിട്ടീഷുകാര്‍ പണിത കെട്ടിടം ഒരു ചെറിയ വീട്, ചുറ്റും ആന കയറാതിരിക്കാന്‍ വലിയ കിടങ്ങ് കീറി ഇട്ടിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് താക്കൊലെടുക്കാതെയാണ് പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബിയില്‍ എത്തിയിരിക്കുന്നത്. അകത്തുകേറാന്‍ ഒരു നിര്‍വാഹവും ഇല്ല. ഇരുട്ടി തുടങ്ങി തിരിച്ചു പോയി താക്കോലെടുത്ത് വരാനുള്ള സമയവും ഇല്ല. ഒടുവില്‍ അടുക്കളയില്‍ നിന്ന് ഉപ്പ് കട്ട് തിന്നാന്‍ ആന വളച്ച ജനലിലൂടെ അകത്തുകടന്ന് പുറകിലെ വാതില്‍ തുറന്ന്‍ ഞങ്ങള്‍ അകത്ത് കയറി. രാത്രി ഭക്ഷണം കഴിഞ്ഞു നേരത്തെ തന്നെ ഞങ്ങള്‍ ഉറങ്ങി. യാത്രയുടെ ക്ഷീണം എല്ലാവരെയും നല്ലവണ്ണം തളര്‍ത്തിയിരുന്നു. ശുദ്ദവായു ശ്വസിച്ച് വാഹനങ്ങളുടെ ഇരമ്പലോ ടെലിഫോണിന്‍റെയോ ശല്യപെടുതലുകൊളോ ഇല്ലാതെ ഒരു രാത്രി.
ഐബി ക്ക് പുറകിലൂടെ ഒഴുകുന്ന ചോല. രണ്ടായി ഒഴുകി വന്ന് ഇവിടെ വച്ചു ഒന്നായി ചേരുന്നു. രാവിലെ ഈ പുഴയിലാണ് കുളിയും പല്ല് തേപ്പുമൊക്കെ നടത്തിയത്‌. ക്യാമറയെടുത്ത് രാവിലെ കുറച്ചു നേരം നടന്നു നോക്കിയെങ്കിലും കരിങ്കുരങ്ങിനെ അല്ലാതെ വേറെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല. പ്രാതലിന് ശേഷം തെല്ലിക്കല്‍ ഐബിയോട്‌ വിട പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.
തിരിച്ച് നടത്തം തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് മുന്‍പായി കരടി ഐബി യുടെ അടുത്ത് വരെ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കരടി ഞങ്ങള്‍ക്ക്‌ ദര്‍ശനം തന്നില്ല.
വഴിയില്‍ ആനക്കൂട്ടം അടുത്തെവിടെയോ ഉള്ളതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച് അകലെ നിന്നായി മരചില്ലക്കള്‍ ഓടിയുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ആനചൂര് മൂക്കിലേക്ക് അടിച്ചു കയറി. അടുത്തെവിടെയോ ആനയുണ്ടെന്ന്‍ ഗാര്‍ഡുമാര്‍ ഓര്‍മിപ്പിച്ചു. കാട്ടില്‍ നിന്ന്‍ ഇറങ്ങി വന്ന ആദിവസികളിലൊരാള്‍ ആനയെ കണ്ടെന്ന്‍ സിഗ്നല്‍ തന്നു. ആനത്താരയിലൂടെ കുറച്ച് മുന്നോട്ട് നടന്നെങ്കിലും ആനയെ കാണാന്‍ സാധിച്ചില്ല. കാട്ടിനകത്തെക്ക് കുറേക്കൂടി കയറണമെന്നും കാമറയില്‍ ഒരെണ്ണത്തിനെ എങ്കിലും പകര്‍ത്തണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെ ഉള്ളവരുടെ പിന്തുണ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു. മുന്നോട്ടു കുറച്ചുകൂടി നടന്നപ്പോള്‍ ഒരുപറ്റം മാനുകള്‍ ഞങ്ങളെകണ്ട് ഭക്ഷണം ഉപേക്ഷിച് കാടിനുള്ളിലെക്ക് ഓടി മറഞ്ഞു.
പെരുവരിപ്പള്ളം ഡാമിനടുത്ത് പാര്‍ക്ക്‌ ചെയ്തിരുന്ന ഞങ്ങളുടെ കാറില്‍ സാധങ്ങള്‍ ഇറക്കി വെച്ച് ഞങ്ങള്‍ ബംബൂറാഫ്ടിങ്ങിനു തയ്യാറായി.
പെരുവരിപ്പള്ളം ഡാം കെട്ടിയപ്പോള്‍ ഏകദേശം 6.1 സ്കൊയര്‍ മൈല്‍ കാടു വെള്ളത്തിനടിയിലായി ഡാമിന് നടുവില്‍ ഒറ്റപ്പെട്ടുപോയ ചെറിയൊരു തുരത്താണ് വീട്ടിക്കുന്ന്‍ ദ്വീപ്‌. അതിനെ ചുറ്റി ആയിരുന്നു റാഫടിങ്ങ്.
വീട്ടിക്കുന്ന്‍ ദ്വീപിലെ ഏറുമാടത്തില്‍ താമസസൌകര്യമുണ്ട്. മുളക്കൂട്ടം പകുതിയില്‍ മുറിച്ച് അതിനു മുകളില്‍ ആണ് ഏറുമാടം കെട്ടി ഉണ്ടാക്കിയിരിക്കുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന റാഫ്ടിങ്ങിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ മരമായ കണ്ണിമാറ തേക്ക് സ്ഥിതി ചെയ്യുന്ന തുണക്കടവിലേക്ക്‌ ഞങ്ങള്‍ യാത്രയായി
നാല്‍പത്‌ മീറ്ററോളം ഉയരവും ൭ മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക് നാനൂറ്റി അന്‍പതിലധികം വയസ്സ് കണക്കാപ്പപെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക് മരമാണ് ഇത്.
ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടത്രേ, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്നാ പേര് ഉരുത്തിരിഞ്ഞ് വന്നത്.
പറമ്പിക്കുളത്തിനോട് വിടപറയാന്‍ നേരം അഭിവാദ്യമേകാന്‍ കാത്തുനിന്നു കാടിന്‍റെ മക്കള്‍. കാടിറങ്ങി വാല്പാറയുടെ മനോഹാരിത ആസ്വദിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു.
ഇതിലുള്ള മിക്ക ചിത്രങ്ങളും അന്‍വറിന്‍റെ ക്യാമറയില്‍ പതിഞ്ഞവയാണ്.

കാടറിഞ്ഞ്, മനം നിറഞ്ഞ് ശിരുവാണി യാത്ര

പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. മണ്ണാര്‍ക്കാട്ടു നിന്ന് പത്തു കിലോമീറ്റര്‍ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടിയില്‍ നിന്നും പാലക്കയം വഴി 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാമിലെത്താം. 
ഡാമിലേക്കുള്ള സവാരിയും കൊടുംവനത്തിനുള്ളിലെ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ വിനോദം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് സന്ദര്‍ശനം. സ്വകാര്യ വാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്കു കടന്നുപോകാം. സര്‍ക്കാര്‍ വാഹനത്തില്‍ ഒരാള്‍ക്ക് 230 രൂപയും സ്വകാര്യ വാഹനത്തില്‍ 500 രൂപയുമാണ് ചാര്‍ജ്. ഗൈഡ് ഫീസ് വേറെയും. മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്‌നാട് അതിര്‍ത്തിയില്‍ യാത്ര അവസാനിക്കും. പിന്നെ മലമുകളിലേക്കുള്ള കയറ്റമാണ്. മഴയുണ്ടെങ്കില്‍ കൂടെ ഉപ്പ് (അട്ട ശല്യം) കൊണ്ടുപോകാന്‍ മറക്കരുത്.
അഗളി ഫോറെസ്റ്റ്‌ റെയ്ജ് നു കീഴിലാണ് ശിരുവാണി എന്ന അതിസുന്ദരമായ സ്ഥലം ഇവിടെ എത്തുന്നതിനു മുൻപ് നമ്മളെ സ്വീകരിക്കുന്ന ഓരോ സ്ഥലങ്ങളും കണ്ണിനു ഉത്സവമാക്കുന്ന കാഴ്ചകളാണ് ,ഇതിൽ ആദ്യമെത്തുക കാഞ്ഞിരപുഴ ഡാം ആണ് ,അതു കഴിഞ്ഞാൽ ശിരുവാണി ഡാം ആയി ,പക്ഷേ സന്ദർശകർക്ക് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ഇവിടെ
ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ആവേശം കൂട്ടുന്നു ,ഒരു ഭാഗത്ത്‌ പട്ടിയാർ പുഴയും പിന്നെ നിബിന്ധ വനവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകൾ കണ്ടു ഞങ്ങൾ ശിരുവാണിയിൽ എത്തി
സർവശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ ഈ പ്രകൃതി വിസ്മയതിലെയ്ക്ക് ഞങ്ങളെ എത്തിച്ചതിന് ദൈവം കൈയോപ്പിട്ട മനോഹര ദൃശ്യങൾ ഒപ്പിയെടുക്കുന്നതിനു കൂടുതൽ കണ്ണുകൾ ഇല്ലാതെ പോയല്ലോ ...?
എല്ലാത്തിനും ഉപരി ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ്‌ ശിരുവാണിയും പാട്ടിയർ പുഴയും ഈ കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം ഒരു ചെറിയ കുളത്തിൽ നിന്നു വന്നു കരിമലയുടെ നാഭിയിലുടെ വന്നു പാട്ടിയാർ പുഴയിൽ വന്നു ചാടുന്ന മുത്തിക്കുളം വെള്ളചാട്ടം നായനാനന്ദകരമായ കാഴ്ചയാണ്‌ ഇതിനോടൊപ്പം തന്നെ വെള്ളിയരഞ്ഞ)ണം പോലെ കുന്നിൻ ചെരുവുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ വേറെയുമുണ്ട് ,ഏഷ്യയിൽ തന്നെ ഏറ്റവും ശുദ്ധമായ വെള്ളമാണത്രെ പാട്ടിയാർ പുഴയിലേത് എന്ണൂരിൽപരം ഔഷധ സസ്യങ്ങളെ തഴുകി വനത്തിൽ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ടാണത്രെ ഇതു ,ഗവേഷകർ ഇതിനു പിൻബലം നല്കുന്നു ,തമിൾനാടിൻറെ മിക്ക ഭാഗത്തും ശുദ്ധജലം എത്തുന്നത് ഇവിടെനിന്നാണ്
ഇതു കരിമല നിബിന്ധ വനങ്ങളുള്ള കരിമല മറ്റൊരു വാർത്ത കൊണ്ട് ഞങ്ങൾക്ക് നിഗൂഡമായ മറ്റൊരു അനുഭവമായി രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനിയുടെ ഒരു ആയുധ വിമാനം ഇവിടെ തകർന്നിരുന്നു എന്ന്‌ പറയപെടുന്നു ,അതിനോടൊപ്പം ഈ കാടിന്റെ നിഗൂഡദയിൽ മറഞ്ഞു പോയ രഹസ്യങ്ങൽ എന്തൊക്കെയാവും ?ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ?ഈ രഹസ്യങ്ങൾ ഗർഭംപേറി നിൽക്കുന്ന കരിമലയെ നോക്കിയിരിക്കുമ്പോൾ എനികെന്തൊ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസ്സിൽ നിറയുന്നു ,കേട്ടും വായിച്ചും പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്റെ ഓർമ്മകൾ അതിന്റെ അടയാളമായ് ഒരു ദുരന്തവും പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും എല്ലാം കാടിനകത്തു ഉറങ്ങുന്നു എന്നറിയുമ്പോൾ എനിക്ക് അതൊരു വേദനയാകുന്നു .കുറെ നേരം ഞാൻ ആ കാടുകളെ നോക്കിയിരുന്നു ,ഒരു കാറ്റ് വന്നു ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞുതന്നിരുന്നെങ്കിൽ
അതിന്റെ പരിസരങ്ങളിലേക്ക് ഒരു ആദിവാസി കൊണ്ടു പോകാമെന്നു പറഞ്ഞെങ്കിലും സഹസിയകതയെക്കാൾ വിവേക ബുദ്ധി ആ രഹസ്യങ്ങളുടെ കലവറ തേടിപോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു ഈ കാടുകളെ ചുറ്റിപറ്റി ഇനിയും നിഗൂഡതകൾ ബാക്കി ഉണ്ടാവാം ,പക്ഷേ ആധികാരികമായി വിവരങ്ങൾ നല്കുന്ന സുചികയോ മറ്റു മാർഗങ്ങളോ ഇല്ല അത് കൊണ്ട് ശിരുവാണി നൽകിയ അനുഭൂതികളും മറ്റ് വിശേഷങ്ങളും പങ്കു വെയ്ക്കാം
ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്‌. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.
പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .
ബംഗ്ലാവിലെ താമസം
ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ രുടെ സമ്മതത്തോടെ മാത്രമേ പട്യാര്‍ ബംഗ്ലാവിലെ താമസം അനുവദിക്കൂ. ഒരാള്‍ക്ക് 600 രൂപയാണ്. വൈകിട്ട് നാലിനു മുന്‍പായെത്തണം. ഇരുട്ടായാല്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങാന്‍ സാധ്യതയുണ്ട്.
രണ്ടു റൂമുകളുള്ള ബംഗ്ലാവില്‍ ഒരു റൂമില്‍ അഞ്ചു പേര്‍ക്കു താമസിക്കാം. കിച്ചണും കുക്കും ഇവിടെയുണ്ട്. പുലര്‍ച്ചെ അഞ്ചിനു എണീക്കണം… എന്നാലെ കാടിന്റെ മനോഹരദൃശ്യം കാണാന്‍ കഴിയൂ. കാടിന്റെ ഏകദേശ ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്നു കാണാം. കേരളത്തിലെ മറ്റു വന്യജീവി വനത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്. ഭീതിയുടെ മുഖംമൂടി ഉണ്ടെങ്കിലും ശിരുവാണി യാത്ര ആനന്ദകരമാണ്.

കാനന ഭംഗി ആസ്വദിച്ച് ഒരു ബന്ദിപൂർ യാത്ര

കർണാടക സർക്കാറിന്റെ വനം വകുപ്പിന് കീഴിൽ ബന്ദിപൂർ ടൈഗർ റിസർവിൽ കാനന കാഴ്ചകൾ കാണാൻ വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവാഹ ശേഷം യാത്രകൾ പോയിട്ടുന്ടെങ്ങിലും പത്നിയുടെ കൂടെ ആദ്യമായി യാത്ര പോയ സ്ഥലം ആണ് ബന്ദിപൂർ. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇഷ്ടമുള്ളത് കൊണ്ടും മഴക്കാലത്ത് കാട് കാണാൻ ഇഷ്ടമുള്ളത് കൊണ്ടും ആണ് ഇവിടം തിരഞ്ഞെടുത്തത്.
സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.
ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.
കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.
കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌
സഫാരിക്കിടയിൽ വന്യമൃഗങ്ങളെ കാണുന്നത് തികച്ചും നമ്മുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. കണ്ടില്ലെങ്കിലും നിരാശപെടാതിരിക്കുക....
കണ്ടാൽ അവയെ ശല്യപ്പെടുതതിരിക്കുക....
6.30 am to 8.30 am വരെ രാവിലെയും. 3.30 pm to 5.30 pm വരെ വൈകുന്നേരവും സഫാരിയുണ്ട്,ജീപ്പ് സഫാരിയും, ബസ് സഫാരിയും ഉണ്ട്. ബസ് സഫാരി ഒരാൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയും ആണ് ചാർജ്ജ് ഈടാക്കുന്നത്.ബന്ദിപ്പൂരിലും, മസനഗുഡിയിലുമായി കുറഞ്ഞ നിരക്കിൽ ലോഡ്ജുകളും, റിസോർട്ട് കളും കിട്ടും.,, കേരള ഫുഡ് കിട്ടുന്ന കടകളും, ഉണ്ട്... സാൻച്വറിക്കുള്ളിൽ ആന, മാനുകൾ, മയിൽ, കടുവ, വിവിധ ഇനം പക്ഷികൾ, ഉടുമ്പ്, പന്നി, മറ്റു കാട്ടുമൃഗങ്ങൾ എല്ലാം ധാരാളമായി കാണാൻ ,സാധിക്കും.കാടിനുള്ളിൽ ധാരാളം വഴികളും ഉള്ളതിനാൽ.
പോകുന്ന റൂട്ടിൽ മൃഗങ്ങളെ ധാരാളമായി കാണുന്നതിന് സഹായകമാകുന്നു...... നല്ല പച്ചപ്പുള്ള ചെറു മരങ്ങൾ ധാരാളമുള്ള കാടു കൂടിയാണ് ബന്ദിപ്പൂർ....ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ടാകും. അത് കൊണ്ട് നേരത്തെ ചെന്ന് ക്യൂവിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.നാഷണൽ പാർക്കിനുള്ളിലുള്ള താമസവും, സഫാരി ലോഡ്ജിനുളളിലുള്ള താമസവും, കുറച്ച് ചില വേറിയതാണ്.., കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവർ ഗുണ്ടൽപ്പേട്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഊട്ടി റോഡിലൂടെ ഒരു 12 കിലോമീറ്റർ യാത്ര ചെയ്താൽ ബന്ദിപ്പൂരിലെത്താം....
മഴക്കാലം ആയിരുന്നു വനത്തിൽ കാഴ്ചകൾ പൊതുവെ കുറവായിരുന്നു. എങ്കിലും ഭാഗ്യമുള്ളതിനാൽ കാട് കനിഞ്ഞു. കാടിനേയും യാത്രകളെയും ഇഷ്ടപ്പെടുന്നവർ ഒരിക്കൽ എങ്കിലും പോകേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ബന്ദിപൂര്. കഴിഞ്ഞ വർഷം ബന്ദിപൂർ പോയപ്പോൾ എടുത്ത കുറച്ചു ചിത്രങ്ങൾ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.
എന്റെ ആദ്യ പോസ്റ്റ്‌.

വരിക്കാശ്ശേരി മനയിലൂടെ ഒരു യാത്ര

യാത്രകള്‍ ഒരു ഹരമാണ് പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തിന്റെ ഉറവിടം തേടി ഗ്രാമങ്ങളിലൂടെ കാനന പാതയിലൂടെ ഒരു യാത്ര.
മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ തറവാട്. പട്ടാഴി മാധവൻ നമ്പൂതിരി പൊരുതിയ ഇടനാഴികളും എല്ലാം വരിക്കാശ്ശേരി തന്നെ. കണിമംഗലമായും മംഗലശ്ശേരിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വാസ്തു ചാരുത അതാണ് വരിക്കാശ്ശേരി മന. ദേവാസുരം, മാടമ്പി, ആറാംതമ്പുരാന്‍, നരസിംഹം, രാപ്പകല്‍, Mr.ഫ്രോഡ്, ദ്രോണ, സിംഹാസനം, രുദ്ര സിംഹാസനം തുടങ്ങിയ 150 തിൽ പരം ചിത്രങ്ങളിൽ നമ്മൾ ‍ വരിക്കാശ്ശേരിയുടെ മനോഹാരിത നമ്മൾ കണ്ടു.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ വ്യത്യസ്തമായി വരിക്കാശ്ശേരി മനയെ ഒരു മുസ്ലീം തറവാടാക്കി മാറ്റിയിരുന്നു. മനയുടെ പത്തായപ്പുര നമ്മൾ കാര്യസ്ഥനിലും, എന്ന് നിന്റെ മൊയ്ദീനിലും കണ്ടിരുന്നു. മലയാള സിനിമയിലെ ലൊക്കേഷനുകളിലെ സൂപ്പർ സ്റ്റാർ അതാണ് വരിക്കാശ്ശേരി.
ഒറ്റ‍പ്പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്.
വരിക്കാശ്ശേരി മന പാലക്കാട് ജില്ലയില്‍ ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.ഒറ്റപാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറു വള്ളുവനാടന്‍ ഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലെക്കുള്ള ഗ്രാമീണ റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന.
എട്ടുനൂറ്റാണ്ടു മുൻപ് തേക്കാത്ത വെട്ടുകല്ലിൽ മൂന്ന് നിലകളിലായി നിർമിച്ചതാണ് ഈ മന. നാലുകെട്ടും എട്ടുകെട്ടുമൊക്കെ നാടുനീങ്ങുന്ന കാലത്ത്, നമ്മുടെ വാസ്തുവിദ്യ പാരമ്പര്യത്തിന്റെ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു വരിക്കാശ്ശേരി. നാലേക്കറിൽ പരന്നുകിടക്കുന്ന മനയിൽ കളപ്പുര, പത്തായപ്പുര, കൽപ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയുമുണ്ട്. ഇതിൽ ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു.
പ്രൗഢവും വിശാലവുമായ പൂമുഖം. ഇവിടെയാണ് നായകന്മാർ മീശ പിരിച്ച് ചമ്രം പടിഞ്ഞിരുന്ന് വർത്തമാനങ്ങൾ പറഞ്ഞതും നായികമാർ നൃത്തം ചവിട്ടിയതും. പൂമുഖത്തിനു മുകളിൽ തുറന്ന ടെറസ്, നടുമുറ്റം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങൾ. അകത്തേക്ക് കയറുമ്പോൾ വിശാലമായ അകത്തളം, ഭക്ഷണപുര, ഭീമൻ ഗോവണികൾ, മുകളിലെ രണ്ടു നിലകളിൽ വിശാലമായ കിടപ്പുമുറികൾ.
ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. ചിത്രപ്പണികൾ കൊത്തിവെച്ച ഭീമാകാരന്‍ തൂണുകളിലാണ് മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ നിരവധി തവണ അഭിനയിച്ചിട്ടുണ്ട്. വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം.
പാലക്കാടിന്റെ കടുത്ത ചൂടിൽ തലയുയർത്തി നിൽക്കുമ്പോഴും മനയ്ക്കുള്ളിലേക്ക് കയറിയാൽ എസി മുറിയിലേക്ക് കയറിയ പ്രതീതിയാണ്. പ്രശാന്തത തളം കെട്ടി നിൽക്കുന്ന അകത്തളങ്ങളിൽ അല്പസമയം ചെലവഴിച്ചാൽ ശരീരം മാത്രമല്ല മനസ്സും തണുക്കും.
പരമ്പരാഗത നിർമാണശൈലികളോടുള്ള മലയാളികളുടെ ഇഷ്ടം തിരിച്ചുകൊണ്ടുവന്നതിലും കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റപ്പെടുമായിരുന്ന നിരവധി തറവാടുകൾക്കും മനകൾക്ക് സംരക്ഷണം നൽകാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കുന്നതിനും സിനിമകളിലൂടെ വരിക്കാശ്ശേരി നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ല.
പ്രൗഢിയും ഗാംഭീര്യവുമുള്ള വേഷങ്ങൾക്കായി വരിക്കാശ്ശേരി മന ഇനിയും കാത്തിരിക്കുന്നു...മലയാളസിനിമപ്രേക്ഷകരും.
പഴമയും പ്രകൃതിയും ഇണ ചേർത്ത് കൊണ്ട്.. സഞ്ചാരികൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും..
മനയുടെയും, മനിശ്ശേരിയുടെയും, ഒറ്റപ്പാലത്തിന്റെയും, മനിശ്ശേരിയുടെ സ്നേഹ നായകന്റെയും, അവിടത്തെ ആത്മാര്‍ഥതയുടെ പ്രതീകങ്ങളായ സുഹൃത്തുക്കളുടെയും, വിശേഷങ്ങള്‍ ഇനിയും ബാക്കി. അത് മറ്റൊരു അവസരത്തിലെക്കാക്കുന്നു .

കുളിരുമായി കാത്തിരിക്കുന്നു റാണിപുരം

കോട്ടകളുടെ നാട്ടില്‍ കാണാനേറെയുണ്ട്
സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുത്തനുണർവ് സമ്മാനിക്കാൻ തീർച്ചയായും റാണീപുര തിന്റെ പ്രത്യേകതകൾക്ക് സാധിക്കുമെന്നുറപ്പ്.
പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം.
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം.
ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.
റാണിപുരത്തേയ്ക്ക്
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്.
മടത്തുമല
മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്. 1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു.
ആരാണ് റാണി?
മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. പ്രദേശത്ത് ധാരളാമായി കൃസ്ത്യന്‍ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്. അവയില്‍ പ്രധാനമാണ്
വിനോദ സഞ്ചാരം
സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍.
കേരളത്തിലെ ഊട്ടി
റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്. എല്ലാക്കാലത്തും റാണിപുരത്ത് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഊട്ടിയുടെ അത്ര തണുപ്പ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
താമസ സൗകര്യം
റാണിപുരത്ത് പോകുമ്ബോള്‍ താമസ സൗകര്യത്തെ ഓര്‍ത്ത് പേടിക്കേണ്ട. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പറ്റിയ റിസോര്‍ട്ടുകള്‍ ഇവിടെ ലഭ്യമാണ്.
About Us